സംഭരണ ശേഷിയുടെ 80 ശതമാനത്തിലെത്തി; ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; 14 അടി കൂടി ഉയര്‍ന്നാല്‍ തുറക്കേണ്ടി വരും

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. സംഭരണ ശേഷിയുടെ 80 ശതമാനത്തിലേക്ക് വെള്ളം എത്തി. 2379 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. അതിശക്തമായ മഴയാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയരാന്‍ കാരണം.

നിലവില്‍ വൃഷ്ടി പ്രദേശത്ത് 15 മില്ലിമീറ്റര്‍ വരെയാണ് മഴ ലഭിക്കുന്നത്. ഇത് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിപ്പിച്ചു. പത്ത് ദിവസത്തിന് ഇടയില്‍ ആറടിയാണ് ഇവിടെ ജലനിരപ്പ് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം ഉണ്ടായിരുന്നതിനേക്കാള്‍ 5 അടി വെള്ളം അണക്കെട്ടില്‍ ഇപ്പോള്‍ കൂടുതലാണ്.

14 അടി കൂടി ജലനിരപ്പ് ഉയര്‍ന്ന് 2394 അടിയിലേക്ക് എത്തിയാല്‍ അണക്കെട്ട് തുറക്കേണ്ടതായി വരും. അതേസമയം, മൂലമറ്റം പവര്‍ഹൗസിലെ വൈദ്യുതി ഉത്പാദനം ഉയര്‍ത്തിയിട്ടില്ല. അതിനാല്‍ ഇപ്പോഴത്തെ നിലയില്‍ നീരൊഴുക്ക് തുടര്‍ന്നാലും, നീരൊഴുക്ക് കൂടിയാലും അണക്കെട്ട് നിറയില്ലെന്നാണ് വൈദ്യുതി വകുപ്പിന്റെ വിലയിരുത്തല്‍.

എന്നാല്‍ അതിതീവ്ര മഴ ലഭിച്ചാല്‍ സ്ഥിതി സങ്കീര്‍ണമാവും. അണക്കെട്ടിന്റെ സംഭരണ ശേഷിയുടെ 85 ശതമാനം പിന്നിട്ടാല്‍ മൂലമറ്റം പവര്‍ സ്റ്റേഷനിലെ വൈദ്യുതി ഉത്പാദനം കൂട്ടാനാണ് തീരുമാനം. സംസ്ഥാനത്ത് പലയിടങ്ങളിലും ഇപ്പോഴും മഴ തുടരുകയാണ്.

Exit mobile version