അസംബന്ധം എന്നല്ലാതെ എന്തു പറയാന്‍, ഞങ്ങളെ ഒക്കെ കണ്ടാല്‍ തിരിച്ചറിയാതിരിക്കുവാന്‍ ആ കടയില്‍ ഉള്ളവര്‍ അന്ധരായിരിക്കില്ലല്ലോ…? സന്ദീപ് വാര്യരുടെ വായടപ്പിച്ച് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മകനും മരുമകളും താമസിക്കുന്ന ഫ്‌ളാറ്റിലെ ഫര്‍ണീച്ചര്‍ ആരാണ് വാങ്ങിച്ചുകൊടുത്തതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന ബിജെപി വക്താവ് സന്ദീപ് വാര്യരുടെ ആരോപണത്തിന് വായടപ്പിച്ച് മറുപടി നല്‍ി ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍ പിഎ മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മറുപടി നല്‍കിയത്. അസംബന്ധം എന്നല്ലാതെ എന്തു പറയാന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ തെളിവുകള്‍ പുറത്തുവിടാന്‍ തയ്യാറാകണമെന്ന് റിയാസ് ആവശ്യപ്പെട്ടു. ആരോപണമുന്നയിച്ച ആള്‍ക്ക് തെളിവുകള്‍ പുറത്തുവിടാനുളള ധാര്‍മികമായ ബാധ്യതയുണ്ടെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. ഞങ്ങളെ ഒക്കെ കണ്ടാല്‍ തിരിച്ചറിയാതിരിക്കുവാന്‍ ആ കടയില്‍ ഉള്ളവര്‍ അന്ധരായിരിക്കില്ലല്ലോ…? എന്നും അദ്ദേഹം ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

തിരുവനന്തപുരത്ത് ഞങ്ങള്‍ താമസിക്കുന്ന ഫ്‌ലാറ്റിലെ ഫര്‍ണ്ണിച്ചറാണ് ചിലര്‍ക്ക് ഇപ്പോള്‍ ആരോപണത്തിനുള്ള വിഷയം.

അസംബന്ധം എന്നല്ലാതെ എന്തു പറയാന്‍ .?

ആരോപണം ഉന്നയിച്ചയാളെ ഇന്നലെ മാതൃഭൂമിന്യൂസിലെ ചര്‍ച്ചയില്‍ മുഖാമുഖം കണ്ടിരുന്നു.
തെളിവ് പുറത്തു വിടാനും അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറാനും ആ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു.
ചാനലില്‍ മുഖാമുഖം ഉണ്ടായ ഒന്നര മണിക്കൂറും ഒരു തെളിവും പുറത്തു വിട്ടത് കണ്ടിട്ടില്ല.

ഇനി ഇപ്പോഴും വിനയത്തോടെ ആവശ്യപ്പെടുന്നു, ആരോപണം ഉന്നയിച്ചയാള്‍ അതില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ തെളിവുകള്‍ പുറത്തുവിടൂ. തെളിവുകള്‍ പുറത്തുവിടാന്‍ ആരോപണം ഉന്നയിച്ചയാള്‍ക്ക് ധാര്‍മ്മികമായി ബാധ്യത ഉണ്ട്.

ആരോപണം ഉന്നയിച്ചയാള്‍ പറഞ്ഞതു പോലെ ഫര്‍ണ്ണിച്ചര്‍ വാങ്ങി എങ്കില്‍ വാങ്ങിയ ഒരു കട ഉണ്ടാകണമല്ലോ.?

വലിയൊരു കടയാണെങ്കില്‍ ആ കടയില്‍ സിസിടിവിയും കാണുമല്ലോ …?

ഇനി സിസിടിവി ഇല്ലാത്തിടത്താണെങ്കില്‍,
ഞങ്ങളെ ഒക്കെ കണ്ടാല്‍ തിരിച്ചറിയാതിരിക്കുവാന്‍ ആ കടയില്‍ ഉള്ളവര്‍ അന്ധരായിരിക്കില്ലല്ലോ ?

ആരോപണം വസ്തുതാപരമാണെങ്കില്‍ തെളിവു കിട്ടാന്‍ ആരോപണം ഉന്നയിച്ചയാള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല എന്ന് ചുരുക്കം.

മറുവശം പോലും തേടാതെ ചില നിഷ്പക്ഷര്‍ ഇത്
തൊണ്ട തൊടാതെ വിഴുങ്ങി ഛര്‍ദ്ദിക്കുന്നത് കൊണ്ടാണ്
ഇത്രയും എഴുതിയത്.

-പി എ മുഹമ്മദ് റിയാസ്

Exit mobile version