ഹരിപ്പാട്ടെ തുണിക്കടയില്‍ എത്തിയവരുടെ ലിസ്റ്റില്‍ ക്രിക്കറ്റ് താരം എംഎസ് ധോണിയും, അമ്പരന്ന് ആരോഗ്യവകുപ്പ്

ഹരിപ്പാട്: തുണികടയുടെ ഉടമയ്ക്കും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കടയില്‍ എത്തിയവരുടെ പേരും ഫോണ്‍ നമ്പരും എഴുതി സൂക്ഷിച്ചിരുന്ന ബുക്ക് പരിശോധിക്കാനായി എത്തിയതായിരുന്നു ആരോഗ്യവകുപ്പ് അധികൃതര്‍. എന്നാല്‍ ബുക്ക് പരിശോധിച്ചപ്പോള്‍ അധികൃതര്‍ ശരിക്കും അമ്പരന്നു.

കടയില്‍ എത്തിയവരുടെ ലിസ്റ്റില്‍ ‘ക്രിക്കറ്റ് താരം എം.എസ്. ധോണിയുടെ’ പേരും കണ്ടാണ് അധികൃതര്‍ ഞെട്ടിയത്. സമ്പര്‍ക്ക പട്ടിക തയാറാക്കുന്നതിനു വേണ്ടി ആരോഗ്യപ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അത് വടക്കേ ഇന്ത്യയിലുള്ള മലയാളിയുടേത് ആയിരുന്നു.

ഇയാള്‍ കേരളത്തിലെത്തിയിട്ട് രണ്ട് വര്‍ഷമായി. തുണിക്കടയില്‍ എത്തിയ മൂന്നൂറോളം പേരുടെ ഫോണ്‍ നമ്പരുകള്‍ പരിശോധിച്ചപ്പോള്‍ പലതും വ്യാജമായിരുന്നു. ഇങ്ങനെ തെറ്റായ വിവരങ്ങള്‍ നല്‍കുന്നതു മൂലം രോഗിയുമായി സമ്പര്‍ക്കത്തില്‍പ്പെട്ടവരുടെ പട്ടിക തയാറാക്കാന്‍ ആരോഗ്യ വകുപ്പിന് ബുദ്ധിമുട്ട് ഉണ്ടാകുകയാണ്.

രോഗികളുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി രോഗവ്യാപനം തടയാനാണ് കടകളില്‍ എത്തുന്നവരുടെ പേരും ഫോണ്‍നമ്പറും സൂക്ഷിക്കണമെന്ന് പറയുന്നത്. എന്നാല്‍ പല സ്ഥാപനങ്ങളിലും എത്തുന്നവര്‍ ഇത്തരം തെറ്റായ വിവരങ്ങളാണ് നല്‍കുന്നതെന്നാണ് ആരോഗ്യ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

Exit mobile version