എംസി കമറുദ്ദീനെ പാണക്കാട്ടേക്ക് കയറ്റിയില്ല; പിന്നാലെ തട്ടിപ്പ് നടത്തിയ തുക ആറ് മാസത്തിനകം തിരിച്ച് നൽകാൻ നിർദേശവും; ജില്ലാപ്രസിഡന്റ് സ്ഥാനവും തിരിച്ചെടുത്ത് ലീഗ്

മലപ്പുറം: കാസർകോട് ജ്വല്ലറിയിലേക്ക് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസ് പിടിമുറുക്കിയതോടെ എംസി കമറുദ്ദീൻ എംഎൽഎയെ കൈവിട്ട് സ്വന്തം പാർട്ടിയായ മുസ്ലിം ലീഗും. കമറുദ്ദീനെ കാസർകോട് മുസ്ലിം ലീഗ് ജില്ലാ ചെയർമാൻ സ്ഥാനത്തു നിന്ന് മാറ്റുകയും നിക്ഷേപകർക്ക് ആറുമാസത്തിനകം പണം തിരികെ നൽകണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെടുകയും ചെയ്തു.

ഇപ്പോഴുണ്ടാക്കിയ എല്ലാ പ്രശ്‌നങ്ങളും കമറുദ്ദീൻ തന്നെ ഏറ്റെടുക്കണമെന്നും ബാധ്യത പാർട്ടി ഏറ്റെടുക്കില്ലെന്നും കുഞ്ഞാലിക്കുട്ടി എംപി മാധ്യമങ്ങളോട് വ്യക്തമാക്കി. അതേ സമയം ഇത് ഒരു വഞ്ചനയോ തട്ടിപ്പോ അല്ലെന്നും ഒരാൾ ബിസിനസ് തുടങ്ങി ബിസിനസ് പൊളിഞ്ഞതാണെന്നും കുഞ്ഞാലിക്കുട്ടി ന്യായീകരിച്ചു.

കാസർകോട് എംഎൽഎ എൻഎ നെല്ലിക്കുന്ന്, കാസർകോട് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുള്ള എന്നിവരുമായി പാണക്കാട് തങ്ങൾ ചർച്ച നടത്തിയതിനു പിന്നാലെയാണ് തീരുമാനം. നേരത്തെ, കമറുദ്ദീനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുടെയും സമ്മർദ്ദത്തെത്തുടർന്ന് കമറുദ്ദീനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പാണക്കാട് തങ്ങൾ വിസമ്മതം അറിയിച്ചിരുന്നു.

ഇന്ന് രാവിലെ പാണക്കാടെത്തി വിശദീകരണം നൽകാനായിരുന്നു ലീഗ് നേതൃത്വം എംസി കമറുദ്ദീന് നേരത്തെ നിർദേശം നൽകിയിരുന്നത്. എന്നാൽ അച്ചടക്ക നടപടി ഒഴിവാക്കാൻ കാസർകോട് എംഎൽഎ എൻഎ നെല്ലിക്കുന്ന്, കാസർകോട് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുള്ള എന്നിവരെയും കൂട്ടിയാണ് കമറുദ്ദീൻ മലപ്പുറത്തെത്തിയത്. ഈ നീക്കം നേരത്തെ അറിഞ്ഞ കമറുദ്ദീൻ വിരുദ്ധ വിഭാഗവും മലപ്പുറത്തെത്തി.

ഇതോടെ അനിഷ്ട സംഭവങ്ങൾക്കിടയാക്കുമെന്നു മുന്നിൽ കണ്ടാണ് കമറുദ്ദീനോട് തൽക്കാലം പാണക്കാടേക്ക് വരേണ്ടതില്ലെന്ന് നേതൃത്വം അറിയിച്ചത്. തുടർന്ന് വഴി മധ്യേ എംസി കമറുദ്ദീൻ തിരിച്ചു പോവുകയായിരുന്നു.

Exit mobile version