പൊട്ടിവീണ വൈദ്യുതകമ്പി കടിച്ചുമാറ്റി യജമാനനെ രക്ഷിച്ചു, ഒടുവില്‍ വളര്‍ത്തുനായയ്ക്ക് ദാരുണാന്ത്യം

കോട്ടയം: അപകടത്തില്‍പ്പെട്ട ഉടമയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വളര്‍ത്തുനായയ്ക്ക് ദാരുണാന്ത്യം. പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് തെറിച്ചു വീണ ചാമംപതാല്‍ വാഴപ്പള്ളി വിജയന്റെ മകന്‍ അജേഷിനെ (32) രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വളര്‍ത്തുനായ മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സമീപത്തെ വീട്ടില്‍ നിന്നും പാലു വാങ്ങാന്‍ ഇറങ്ങിയതായിരുന്നു അജേഷും വളര്‍ത്തു നായ അപ്പൂസും. വീട്ടുമുറ്റത്ത് കിടന്ന അപ്പൂസ് അജേഷിനൊപ്പം ആദ്യമിറങ്ങി. ഇടവഴിയിലൂടെ നടന്നിറങ്ങുമ്പോള്‍ പൊട്ടിക്കിടന്ന വൈദ്യുതിക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് അപ്പൂസ് പത്തടിയോളം ദൂരെ തെറിച്ചു വീണു.

രക്ഷിക്കാനായി അജേഷ് ഓടിയെത്തിയപ്പോള്‍ മുമ്പോട്ടു വിടാതെ കുരച്ചു കൊണ്ട് തടഞ്ഞു. പിന്നെ ചാടിയെത്തി കമ്പി കടിച്ചെടുത്ത് നീക്കിയിട്ടു. കടിച്ചുപിടിച്ച കമ്പിയുമായി വീണ അപ്പൂസ് പിന്നെ എഴുന്നേറ്റില്ല, മരണത്തിന് കീഴടങ്ങി. ഉടന്‍ തന്നെ അജേഷ് അയല്‍വാസികളെയും കെഎസ്ഇബി ഓഫീസിലും വിവരമറിയിച്ചു.

കൂട്ടിക്കെട്ടിയ ഭാഗം കാലപ്പഴക്കത്താല്‍ വേര്‍പെട്ടു പോയതാണ് വൈദ്യുതിക്കമ്പി പൊട്ടിവീഴാന്‍ കാരണം.അധികൃതരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് നായയുടെ ജഡം മാറ്റിയത്. ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പുനര്‍ജന്മം നല്‍കിയ വളര്‍ത്തു നായ ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന വിഷമത്തിലാണ് അജേഷും കുടുംബവും.

Exit mobile version