ഏത് സാഹചര്യത്തിലാണ് ശബരിമലയിലേയ്ക്ക് പോയത്..? അവിടെ കാണിച്ചത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല, ഭക്തര്‍ ഇങ്ങനെ അല്ല; കെ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

സുരേന്ദ്രനെ പോലെ ഒരു പാര്‍ട്ടിയുടെ പ്രധാന പദവിയിലിരിക്കുന്നയാള്‍ ഇങ്ങനെയൊരു പെരുമാറരുതായിരുന്നുവെന്നും ഭക്തിയുടെ പേരില്‍ കലാപം അഴിച്ചു വിടരുതെന്നും ഹൈക്കോടതി പറഞ്ഞു.

കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. നിലയ്ക്കലിലും ശബരിമലയിലും മറ്റും നടത്തിയ ആക്രമണങ്ങളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം. ശബരിമലയിലും നിലയ്ക്കലിലും സുരേന്ദ്രന്‍ കാണിച്ച കാര്യങ്ങള്‍ ഒരു തരത്തിലും ന്യായീകരിന്‍ കഴിയാത്ത ഒന്നാണെന്നും ഏത് സാഹചര്യത്തിലാണ് സുരേന്ദ്രന്‍ അവിടെ പോയതെന്നും കോടതി തുറന്നടിച്ച് ചോദിച്ചു.

സുരേന്ദ്രനെ പോലെ ഒരു പാര്‍ട്ടിയുടെ പ്രധാന പദവിയിലിരിക്കുന്നയാള്‍ ഇങ്ങനെയൊരു പെരുമാറരുതായിരുന്നുവെന്നും ഭക്തിയുടെ പേരില്‍ കലാപം അഴിച്ചു വിടരുതെന്നും ഹൈക്കോടതി പറഞ്ഞു. അതേസമയം സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തു കൊണ്ടുള്ള നിലപാടാണ് കോടതിയില്‍ സംസ്ഥാന സര്‍ക്കാരും സ്വീകരിച്ചത്. സുരേന്ദ്രന്റെ പ്രവൃത്തികള്‍ ന്യായീകരിക്കാനാവില്ലെന്നും ഭക്തര്‍ കാണിക്കുന്ന കാര്യങ്ങളല്ല സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

ഒരു സംഘമാളുകള്‍ ശബരിമലയില്‍ കലാപം അഴിച്ചു വിടാന്‍ നിരന്തരം ശ്രമിക്കുകയാണെന്നും ഈ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് സുരേന്ദ്രനെന്നും സുരേന്ദ്രന്‍ സുപ്രീംകോടതി വിധിയെ മാനിച്ചില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. വാദം കേട്ടതിനു ശേഷം സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ ബാക്കി വാദം പൂര്‍ത്തിയാക്കി നാളെ വിധി പറയുമെന്ന് ഹൈക്കോടതി അറിയിച്ചു. സുരേന്ദ്രന്റെ പേരില്‍ നിരവിധി കേസുകളുണ്ടെന്നും എട്ട് വാറന്റുകള്‍ നിലവിലുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു. മന്ത്രിമാര്‍ക്കെതിരെയും കേസുകളില്ലേയെന്നും എത്രകാലം സുരേന്ദ്രനെ ഇങ്ങൻെ ജയിലിലിടാന്‍ പറ്റുമെന്നും കോടതി തിരിച്ചു ചോദിച്ചു.

Exit mobile version