ഒരു കള്ളസ്വാമിയെയും ഹിന്ദുവിന്റെ വക്താവായി അംഗീകരിച്ചിട്ടില്ല; വിഷം പരത്തുന്ന ചിദാനന്ദപുരിയായാലും സുരേന്ദ്രൻ ആയാലും: അഡ്വ.ഹരീഷ് വാസുദേവൻ

കൊച്ചി: ‘ചവിട്ടി താഴ്ത്തപ്പെട്ടവന്റെ സുവിശേഷമാണ് ഓണം’ എന്ന പരാമർശം നടത്തിയതിന് കന്യാസ്ത്രീ കൂടിയായ അധ്യാപികയെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മാപ്പ് പറയിപ്പിച്ച സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി അഡ്വ. ഹരീഷ് വാസുദേവൻ.

സിസ്റ്ററെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയ പോലീസുകാർക്ക് എതിരെ നടപടി എടുക്കാൻ കെൽപ്പില്ലെങ്കിൽ ആഭ്യന്തര വകുപ്പ് സംഘികളെ ഏൽപിക്കുന്നതാണ് ഉചിതമെന്ന് ഹരീഷ് വാസുദേവൻ ഫേസ്ബുക്കിൽ കുറിച്ചു.

മഹാബലിയെ ചതിച്ചാണ് വാമനൻ പാതാളത്തിലേക്ക് പറഞ്ഞയച്ചത്. ചതിക്കുന്നവനെ ചതിയനെന്ന് വിളിച്ചാൽ എന്താണ് കുഴപ്പം? സത്യം സത്യമായി അംഗീകരിക്കാൻ വിശ്വാസികൾക്ക് എന്താണ് മടി. പുരാണ വ്യാഖ്യാനത്തിന്റെ പേറ്റന്റ് എന്നു മുതലാണ് സംഘപരിവാറിനും കുഴലൂത്ത് സ്വാമിമാർക്കും പതിച്ചു കിട്ടിയത്? സത്യം പറഞ്ഞാൽ ഏത് ഹിന്ദുവിന്റെ വികാരമാണ് വ്രണപ്പെടുന്നത് എന്നു ഒന്നു അറിയണമല്ലോ. അങ്ങനെ പൊട്ടിയൊലിക്കുന്ന വികാരങ്ങളൊക്കെ പൊട്ടിയൊലിക്കട്ടെ. ഞാനും ഹിന്ദുവാണ്. ഈശ്വരവിശ്വാസിയായ ഹിന്ദു. ഒരു കള്ളസ്വാമിയെയും ഹിന്ദുവിന്റെ വക്താവായി ഞാൻ അംഗീകരിച്ചിട്ടില്ല. സംഘപരിവാറിന് കുഴലൂതുന്ന, വർഗ്ഗീയ വിഷം പരത്തുന്ന ചിദാനന്ദപുരിയായാലും ബിജെപിയുടെ സുരേന്ദ്രൻ ആയാലും രാഷ്ട്രീയം കളിക്കാൻ ഹിന്ദുവിന്റെ പേര് ദുരുപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും ഹരീഷ് വാസുദേവൻ ഫേസ്ബുക്കിൽ കുറിച്ചു.

ഹിന്ദുവിന്റെ പേരും പറഞ്ഞു അധികാരത്തിലേറി ഈ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തച്ചു തകർത്ത കേന്ദ്രസർക്കാറിനെതിരായ എല്ലാ മതക്കാരുടെയും രോഷം ചർച്ചായാവാതിരിക്കാൻ, ഓരോരോ തട്ടിപ്പുമായി ഇറങ്ങിയിരിക്കുകയാണ് ഇവരെന്നും ഹരീഷ് പറയുന്നു.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ്:

വാമനൻ ഒന്നാം നമ്പർ ചതിയനാണ്. മഹാവിഷ്ണുവിന്റെ അവതാരമാണെങ്കിലും ദാനധർമ്മിഷ്ഠനായ മഹാബലിയോട് ഒന്നാംതരം ചതിയാണ് വാമനൻ കാണിച്ചത്. വേഷംമാറി വന്നു മൂന്നടി ദാനം ചോദിച്ചിട്ട് ചവുട്ടി താഴ്ത്തി. എന്നിട്ടതിനു ന്യായീകരണമായി ഓരോരോ കഥയുണ്ടാക്കുകയല്ലേ? മഹാബലിയെ ചതിച്ചാണ് വാമനൻ പാതാളത്തിലേക്ക് പറഞ്ഞയച്ചത്. ചതിക്കുന്നവനെ ചതിയനെന്ന് വിളിച്ചാൽ എന്താണ് കുഴപ്പം?
സത്യം സത്യമായി അംഗീകരിക്കാൻ വിശ്വാസികൾക്ക് എന്താണ് മടി?

കൃഷ്ണഭക്തരായ ലക്ഷക്കണക്കിന് പേര് സ്നേഹപൂർവം കള്ളക്കണ്ണൻ എന്നാണ് കൃഷ്ണനെ വിളിക്കുന്നത്. അതിനർത്ഥം ഭക്തി ഇല്ലാതായെന്നു ആണോ? പന്നിയെ കറിവെച്ചു തിന്നുന്ന ഹിന്ദുക്കളെ ഇനി വരാഹ അവതാരത്തിന്റെ പേരും പറഞ്ഞു ഈ മൂരാച്ചി സ്വാമി ഹിന്ദുവിരുദ്ധർ ആക്കുമോ? മത്സ്യം തിന്നാൻ പാടില്ലെന്ന് തിട്ടൂരം ഇറക്കുമോ? പുരാണ വ്യാഖ്യാനത്തിന്റെ പേറ്റന്റ് എന്നു മുതലാണ് സംഘപരിവാറിനും കുഴലൂത്ത് സ്വാമിമാർക്കും പതിച്ചു കിട്ടിയത്??

സത്യം പറഞ്ഞാൽ ഏത് ഹിന്ദുവിന്റെ വികാരമാണ് വ്രണപ്പെടുന്നത് എന്നു ഒന്നു അറിയണമല്ലോ. അങ്ങനെ പൊട്ടിയൊലിക്കുന്ന വികാരങ്ങളൊക്കെ പൊട്ടിയൊലിക്കട്ടെ. ഞാനും ഹിന്ദുവാണ്. ഈശ്വരവിശ്വാസിയായ ഹിന്ദു. ഒരു കള്ളസ്വാമിയെയും ഹിന്ദുവിന്റെ വക്താവായി ഞാൻ അംഗീകരിച്ചിട്ടില്ല. സംഘപരിവാറിന് കുഴലൂതുന്ന, വർഗ്ഗീയ വിഷം പരത്തുന്ന ചിദാനന്ദപുരിയായാലും BJP യുടെ സുരേന്ദ്രൻ ആയാലും രാഷ്ട്രീയം കളിക്കാൻ ഹിന്ദുവിന്റെ പേര് ദുരൂപയോഗിക്കുന്നത് അവസാനിപ്പിക്കണം. ഹിന്ദുവിന്റെ പേരും പറഞ്ഞു അധികാരത്തിലേറി ഈ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തച്ചു തകർത്ത കേന്ദ്രസർക്കാറിനെതിരായ എല്ലാ മതക്കാരുടെയും രോഷം ചർച്ചായാവാതിരിക്കാൻ, ഓരോരോ തട്ടിപ്പുമായി ഇറങ്ങിയിരിക്കുകയാണ് ഇവർ. അത് മനുഷ്യർ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.

“ചവിട്ടി താഴ്ത്തപ്പെട്ടവന്റെ സുവിശേഷമാണ് ഓണം” എന്നു പറഞ്ഞ സിസ്റ്ററിനെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയ പോലീസുകാർക്ക് എതിരെ നടപടി എടുക്കാൻ കെൽപ്പില്ലെങ്കിൽ ആഭ്യന്തര വകുപ്പ് സംഘികളേ ഏല്പിക്കുന്നതാണ് ഉചിതം.

Exit mobile version