സ്വർണ്ണക്കടത്ത് അനിൽ നമ്പ്യാരിലേക്ക് എത്തിയതോടെ അന്വേഷണ സംഘത്തിന് രാഷ്ട്രീയമെന്ന ആരോപണം; നമ്പ്യാരെ രക്ഷപ്പെടുത്താൻ അന്വേഷണസംഘത്തെ മാറ്റാൻ തലപുകച്ച് കേന്ദ്രം

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജിൽ സ്വർണ്ണം കടത്തിയ കേസിൽ ജനം ടിവി എഡിറ്റർ അനിൽ നമ്പ്യാരിലേക്ക് തിരിയുകയും ബിജെപി വെട്ടിലാവുകയും ചെയ്തതോടെ കേസിൽ ഇടപെട്ട് കേന്ദ്രസർക്കാർ. സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി ചോർന്നത് വിവാദമാക്കി അനിൽ നമ്പ്യാരെ രക്ഷപ്പെടുത്താനും തടിയൂരാനുമാണ് ബിജെപി ശ്രമമെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്തു.

കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിൽനിന്ന് മൊഴി ചോർന്നിട്ടില്ലെന്ന ഔദ്യോഗിക സ്ഥിരീകരണത്തിന് ശേഷവും അന്വേഷണ സംഘത്തിന് രാഷ്ട്രീയ ചായ്‌വുണ്ടെന്ന് വരുത്തി തീർക്കാനാണ് ബിജെപിയും അനുകൂല മാധ്യമങ്ങളും ശ്രമിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് രാഷ്ട്രീയ ചായ്‌വ് ഉണ്ടെന്ന് ആരോപിച്ച് അന്വേഷണ സംഘത്തിൽ അഴിച്ചു പണി നടത്താനുള്ള തീരുമാനത്തിനെതിരെ ഉദ്യോഗസ്ഥർ പ്രതിഷേധം അറിയിച്ചിട്ടുമുണ്ട്.

സ്വർണ്ണക്കടത്ത് ഗൂഢാലോചനയിൽ പങ്കാളിയായ അനിൽ നമ്പ്യാരുടെ തുടർ ചോദ്യം ചെയ്യലിന് തടയിടാനും വിവാദമുയർത്തിയതോടെ ബിജെപിക്കായെന്നും ദേശാഭിമാനി ചൂണ്ടിക്കാട്ടുന്നു. 27ന് ചോദ്യം ചെയ്തശേഷം അനിൽ നമ്പ്യാർ കൊച്ചിയിൽ കസ്റ്റംസിന്റെ നിരീക്ഷണത്തിലായിരുന്നു. നഗരത്തിലെ ഹോട്ടലിലാണ് പാർപ്പിച്ചിരുന്നത്. മൊഴി ചോർച്ച ഒരു വിവാദക്കാറ്റായതോടെ തുടർചോദ്യം ചെയ്യൽ ഉപേക്ഷിച്ച് അനിൽ നമ്പ്യാരെ കൊച്ചിയിൽനിന്ന് വിട്ടയച്ചതായി റിപ്പോർട്ടിൽ പറയുന്നു.

മൊഴി ചോർച്ച കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷിക്കുമെന്ന വാർത്തകൾ നേരത്തെ പ്രിവന്റീവ് കമ്മീഷണർ വ്യക്തമാക്കിയിരുന്നു. എന്നാൽ മൊഴിചോർച്ച വിവാദമായതോടെ അന്വേഷണ സംഘത്തിലെ അസിസ്റ്റന്റ് കമീഷണർ എൻഎസ് ദേവിനെ കസ്റ്റംസ് നിയമ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. നേരത്തെ സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ ഇടപെടലിലൂടെ ജോയിന്റ് കമീഷണർ അനീഷ് പി രാജനെ നാഗ്പുരിലേക്ക് സ്ഥലം മാറ്റുകയും അന്വേഷണ സംഘത്തിലെ രണ്ട് സൂപ്രണ്ടുമാർ ഉൾപ്പെടെ എട്ടുപേരെയും പ്രിവന്റീവ് വിഭാഗത്തിൽനിന്ന് മാറ്റുകയും ചെയ്തിരുന്നു.

കസ്റ്റംസ് നിയമം 108ാം വകുപ്പ് പ്രകാരം സ്വപ്‌ന സുരേഷ് നൽകിയ മൊഴിയിൽ അനിൽ നമ്പ്യാർക്കെതിരെ ഗുരുതര പരാമർശമാണുള്ളത്. 108ാം വകുപ്പ് പ്രകാരമുള്ള മൊഴി തെളിവായെടുത്ത് കൊണ്ട് തന്നെ അനിൽ നമ്പ്യാരെ അറസ്റ്റ് ചെയ്യാവുന്നതുമാണ്. എന്നാൽ സ്വർണക്കടത്ത് കേസിൽ പ്രതി ചേർത്ത് അറസ്റ്റ് രേഖപ്പെടുത്താനിരിക്കെയാണ് അനിൽ നമ്പ്യാരെ വിട്ടയച്ചതെന്നും ദേശാഭിമാനി റിപ്പോർട്ടില് പറയുന്നു.

Exit mobile version