വെഞ്ഞാറമൂടിലെത്തിയ രമ്യാ ഹരിദാസിനെ തടഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍, കാറിന്റെ രണ്ട് വശങ്ങിലും കരിങ്കൊടി കെട്ടി, രോഷം അടങ്ങാതെ വെഞ്ഞാറമൂട്

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മരണത്തില്‍ രോഷം അടങ്ങാതെ വെഞ്ഞാറമൂട്. കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ച് തകര്‍ത്തും മറ്റും വന്‍ പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം അരങ്ങേറുന്നത്. ഇപ്പോള്‍ കോണ്‍ഗ്രസ് എംപി രമ്യാ ഹരിദാസിനെ തടഞ്ഞിരിക്കുകയാണ് സിപിഎം പ്രവര്‍ത്തകര്‍. വെഞ്ഞാറമൂടില്‍ വെച്ചാണ് എംപിയുടെ കാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞത്.

വാഹനത്തിന്റെ ബോണറ്റില്‍ രണ്ട് വശങ്ങളിലായി കരിങ്കൊടി കെട്ടുകയും ചെയ്തു. തിരുവനന്തപുരത്തു നിന്നും ചങ്ങാനാശ്ശേരിയിലേക്കുള്ള യാത്രാമധ്യേ ആണ് ആലത്തൂര്‍ എംപിയായ രമ്യാഹരിദാസിന്റെ വാഹനം തടഞ്ഞത്. ഇരട്ടക്കൊലപാതകത്തിന് ശേഷം സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലമാണ് വെഞ്ഞാറമൂട്. ഡിവൈഎഫ്ഐയുടെ പതാകയുമായി വന്ന ഒരുസംഘം ആളുകളാണ് വെഞ്ഞാറമൂട് ജംഗ്ഷനില്‍ വെച്ച് വാഹനം തടഞ്ഞതെന്ന് രമ്യാഹരിദാസ് പറയുന്നു.

സംഭവം നടന്നതിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസാണ് രമ്യാ ഹരിദാസിനെ സംഘര്‍ഷ സ്ഥലത്ത് നിന്ന് മാറ്റിയത്. സ്ഥലത്ത് ഡിവൈഎഫ്ഐയുടെ പരിപാടി നടന്നുകൊണ്ടിരിക്കെയാണ് രമ്യാഹരിദാസിന്റെ വാഹനം അവിടേക്ക് വന്നത്. ഈ സമയം റോഡിന്റെ ഒരുഭാഗത്തുനിന്നിരുന്ന പ്രവര്‍ത്തകര്‍ വാഹനത്തിന് നേര്‍ക്ക് വരികയും തടയുകയുമായിരുന്നു.

Exit mobile version