ഓണം ക്ലസ്റ്ററിന് സാധ്യത; ഒക്ടോബറിൽ രോഗവ്യാപനം അതിതീവ്രമാകും മുന്നറിയിപ്പ് നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തുണ്ടായ തിരക്ക് കണക്കിലെടുത്ത് അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കൊവിഡിന്റെ അതിശക്തമായ വ്യാപനമുണ്ടാക്കാൻ സാധ്യതയുള്ളതായി ആരോഗ്യമന്ത്രി കെകെ ശൈലജ മുന്നറിയിപ്പ് നൽകി. അടുത്ത രണ്ടാഴ്ച കേരളത്തിൽ രോഗവ്യാപനം കൂടാൻ സാധ്യതയുണ്ടെന്നാണ് ഇന്ന് പുറത്തു വിട്ട വാർത്താക്കുറിപ്പിൽ ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിക്കുന്നത്. ചെറിയ രോഗലക്ഷണങ്ങളുണ്ടായാൽ പോലും യാത്രകൾ ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനും അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് രോഗവ്യാപനം ശക്തമാകാൻ സാധ്യതയുണ്ടെന്നും ഒക്ടോബറിൽ രോഗവ്യാപനം അതിതീവ്രമാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

ഓണക്കാലത്ത് കടകളിലും മറ്റും പതിവിൽ കവിഞ്ഞ തിരക്കുണ്ടാവുകയും പലരും കുടുംബത്തിൽ ഒത്തുകൂടുകയും ചെയ്തതിനാൽ രോഗപ്പകർച്ചയ്ക്ക് സാധ്യതയുണ്ട്. വീട്ടിൽ ആർക്കെങ്കിലും ലക്ഷണമുണ്ടെങ്കിൽ എല്ലാവരും മാസ്‌ക് ധരിക്കണം. കൊറോണ എന്ന മഹാമാരി പൂർവാധികം ശക്തിയായി നമുക്കിടയിൽ തന്നെയുണ്ടെന്നും ആരോഗ്യമന്ത്രി ഓർമ്മിപ്പിക്കുന്നു.

അൺലോക്ക് നാലാം ഘട്ടം വന്നതോടെ പല മേഖലകളിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമാ തീയ്യേറ്ററുകൾ തുടങ്ങിയവ ഒഴികെയുള്ളവയുടെ നിയന്ത്രണങ്ങൾ നീക്കുമ്പോൾ ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. എന്നാൽ ഇളവുകൾ ആഘോഷമാക്കുകയല്ല വേണ്ടത്. കൊറോണ എന്ന മഹാമാരി പൂർവാധികം ശക്തിയായി നമുക്കിടയിൽ തന്നെയുണ്ട്. രോഗം പിടിപെടാൻ ഒരു ചെറിയ അശ്രദ്ധ മാത്രം മതി. നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തമാണെന്നത് ആരും മറക്കരുത് മന്ത്രി പറയുന്നു.

Exit mobile version