കൊല്ലത്ത് മധ്യവയസ്‌കൻ വീട്ടിനുള്ളിൽ മരിച്ചനിലയിൽ; ഒപ്പം താമസിച്ചവരെ കാണാനില്ല

കൊല്ലം: അഞ്ചൽ വാളകത്ത് മധ്യവയസ്‌കനെ ദുരൂഹസാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ഉണ്ണി (60) ആണ് മരിച്ചത്. കഴുത്തിൽ കയർ മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. ഇദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന രണ്ടുപേരെ കാണാനില്ല.

അതേസമയം, മരണത്തിൽ ദുരൂഹതയുള്ളതിനാൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവോണദിവസം ജില്ലയിൽ നടന്ന രണ്ടാമത്തെ ദുരൂഹമരണമാണിത്.

‘തിരുവോണദിവസം തങ്ങൾ നാലുപേരും വീട്ടിൽ ഒരുമിച്ചിരുന്നു മദ്യപിച്ചിരുന്നു. ഇതിനിടെ താൻ ഉറങ്ങി പോയെന്നും രാവിലെ ഉണർന്നപ്പോൾ ഉണ്ണി മരിച്ചുകിടക്കുന്നതാണ് കണ്ടെത്’ എന്നാണ് കസ്റ്റഡിയിലുള്ളയാൾ പോലീസിനോട് പറഞ്ഞത്. എന്നാൽ ഇയാളുടെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

അതേസമയം, നേരത്തെ ചവറയിൽ തേവലക്കര ക്ഷേത്രജീവനക്കാരനായ രാജേന്ദ്രൻ പിള്ള വെട്ടേറ്റു മരിച്ചിരുന്നു. ആളുമാറിയാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്. രാജേന്ദ്രൻ പിള്ളയുടെ മൃതശരീരം തെങ്ങിൻ ചുവട്ടിൽ നിന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളിൽ നിന്നാണ് പോലീസിന് നിർണായകമായ വിവരങ്ങൾ ലഭിച്ചത്. തങ്ങൾ ലക്ഷ്യം വെച്ചത് മറ്റൊരാളെയായിരുന്നുവെന്നും രാജേന്ദ്രൻ പിള്ള തങ്ങൾക്കുമുന്നിൽ വന്ന് പെടുകയായിരുന്നുവെന്നും പിടിയിലായയാൾ കുറ്റസമ്മതം നടത്തി.

കൊലപാതകത്തിന് ശേഷം മദ്യപിച്ച് മൃതദേഹത്തിന് അരികിൽ കിടന്നുറങ്ങിയെന്നും പ്രതി പറഞ്ഞു. രാവിലെ നാട്ടുകാർ കാണുമ്പോൾ ഇയാൾ മൃതദേഹത്തിന് അടുത്ത് കിടന്ന് ഉറങ്ങുകയായിരുന്നു. ഇയാൾക്കൊപ്പം മദ്യപിച്ച രണ്ടുപേർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

Exit mobile version