കൊവിഡ് പരിശോധനയോട് മുഖം തിരിക്കുന്നു; പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവര്‍ പോലും ഒഴിഞ്ഞുമാറുന്നതായി റിപ്പോര്‍ട്ട്, പുതിയ ആശങ്ക

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് പരിശോധനയോട് ജനം മുഖം തിരിക്കുന്നതായി വിവരം. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ പോലും വിമുഖത കാണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം അനുദിനം പെരുകുന്നതിനിടെയാണ് രോഗ ലക്ഷണങ്ങളില്ലാത്തവര്‍ ടെസ്റ്റിനോട് മുഖം തിരിക്കുന്നത്.

ഇത് ആശങ്കയ്ക്കും വഴിവെയ്ക്കുന്നുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളില്ലെങ്കിലും കൊവിഡ് സ്ഥിരീകരിച്ചാല്‍ രണ്ടാഴ്ചക്കാലം ആശുപത്രിയില്‍ കഴിയണമെന്നതാണ് പിന്‍മാറാന്‍ പലരെയും പ്രേരിപ്പിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ആദ്യ ഘട്ടത്തില്‍ വിവിധയിടങ്ങളില്‍ സംഘടിപ്പിച്ച ക്യാമ്പുകളില്‍ ടെസ്റ്റിനായി പലരും സ്വയം സന്നദ്ധരായി എത്തിയിരുന്നു. എന്നാലിപ്പോള്‍ ആളുകള്‍ ഒഴിഞ്ഞ് മാറുന്ന കാഴ്ചയാണ് ഉള്ളത്.

രോഗസാധ്യതയുള്ള പ്രദേശങ്ങളില്‍ വ്യാപകമായി ടെസ്റ്റുകള്‍ നടത്താനാണ് ആരോഗ്യവകുപ്പ് തീരുമാനം. എന്നാല്‍, ഇതില്‍ അര്‍ത്ഥമില്ലെന്നും രോഗലക്ഷണങ്ങളുളളവരെയും രോഗസാധ്യത കൂടുതലുള്ളവരെയും മാത്രമെ ടെസ്റ്റ് ചെയ്യേണ്ടതുളളൂ എന്നാണ് ഒരു വിഭാഗം വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശം.

Exit mobile version