ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഇറങ്ങിയ ബ്യൂട്ടീഷനായ യുവതിയുടെ മൃതദേഹം കായലില്‍; ജീമോളുടെ മൊബൈല്‍ സിഗ്നല്‍ വിവിധ ടവര്‍ ലൊക്കേഷനുകളില്‍; ദുരൂഹത

ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നു സ്വന്തം വീട്ടിലേക്കെന്നു പറഞ്ഞു പോയതാണ്.

കോലഞ്ചേരി: കഴിഞ്ഞദിവസം മുളവുകാട് രാമന്‍തുരുത്തിലെ കായലില്‍ പൊങ്ങിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരുവാണിയൂര്‍ മാങ്കുളത്തില്‍ ഷാജിയുടെ മകള്‍ ജീമോളുടേതാണെന്നു (26) തിരിച്ചറിഞ്ഞു. പിറവം പാലച്ചുവട് തുരുത്തേല്‍ അമല്‍ മനോഹറിന്റെ ഭാര്യയാണ്. തിങ്കള്‍ രാത്രിയാണു മൃതദേഹം കണ്ടെത്തിയത്.

ബ്യൂട്ടീഷനായി ജോലി ചെയ്തിരുന്ന ജീമോളെ കഴിഞ്ഞ 24 മുതല്‍ കാണാതായതായി വീട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നു സ്വന്തം വീട്ടിലേക്കെന്നു പറഞ്ഞു പോയതാണ്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്നു പുത്തന്‍കുരിശ് പോലീസ് കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു. കാണാതായതു മുതല്‍ മിക്കപ്പോഴും ഇവരുടെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമായിരുന്നു.

ഫോണ്‍ പ്രവര്‍ത്തിപ്പിച്ച അവസരങ്ങളില്‍ ആദ്യം എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലും പിന്നീട് സൂര്യനെല്ലി, ചങ്ങനാശേരി എന്നിവിടങ്ങളിലും ടവര്‍ ലൊക്കേഷന്‍ ലഭിച്ചു. ഒടുവില്‍ ഞായറാഴ്ച വല്ലാര്‍പാടത്താണു ഫോണ്‍ പ്രവര്‍ത്തിച്ചത്. മൃതദേഹം ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തും. വൈകിട്ടു 3.30നു ഇടപ്പള്ളിച്ചിറ സെന്റ് ആന്‍ഡ്രൂസ് സിഎസ്‌ഐ പള്ളിയില്‍ സംസ്‌കാരം നടത്തും.

Exit mobile version