മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് ഉപവസിക്കും; ആവശ്യം മുഖ്യമന്ത്രിയുടെ രാജി, പതിനെട്ടടവും പയറ്റി വിയര്‍ത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് ഉപവസിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടാണ് ഉപവാസം. കെപിസിസി പ്രസിഡന്റ് നയിക്കുന്ന ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസി ഭാരവാഹികളും ഡിസിസി പ്രസിഡന്റുമാരും സത്യാഗ്രഹം നടത്തും.

ഇന്ദിരാഭവനില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയാണ് ഉപവാസം. വൈകിട്ട് ഏഴിന് കെപിസിസി രാഷ്ട്രീയകാര്യ സമിതി ചേര്‍ന്ന് സര്‍ക്കാരിനെതിരായ തുടര്‍ സമര പരിപാടികള് തീരുമാനിക്കും. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനെതിരെ നടപടിയെടുക്കുന്ന കാര്യവും ചര്‍ച്ചയാകും.

നിര്‍ണ്ണായക സാഹചര്യത്തില്‍ ഒപ്പം നില്‍ക്കാത്ത ജോസ് വിഭാഗത്തിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം യുഡിഎഫില്‍ ശക്തമായി. പിണറായി വിജയന്‍ സര്‍ക്കാരിന് എതിരെ പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടിരുന്നു.

40 നെതിരെ 87 വോട്ടുകള്‍ക്കാണ് പ്രമേയം തള്ളിയത്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. രാവിലെ 11 മണിക്ക് ആരംഭിച്ച അവിശ്വാസ പ്രമേയ ചര്‍ച്ച രാത്രി ഒമ്പതോടെയാണ് പൂര്‍ത്തിയായത്. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം മൂന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ടു.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷം പ്രമേയം വോട്ടിനിടുകയായിരുന്നു. മുഖ്യമന്ത്രിയുടെ മറുപടി പുരോഗമിക്കവേ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി അധികസമയമെടുത്തെന്നും പ്രതിപക്ഷം ആരോപിച്ചു.

Exit mobile version