‘ലാപ്‌ടോപ്പ് വാങ്ങണം’ തൊഴിലുറപ്പ് ജോലിക്ക് ഇറങ്ങി എല്‍എല്‍ബി വിദ്യാര്‍ത്ഥിനി, എല്ലാ തൊഴിലിനും മഹത്വമുണ്ടെന്ന തിരിച്ചറിവിലാണ് പണിക്ക് ഇറങ്ങിയതെന്ന് ശ്രീനിത്യ

കണ്ണര്‍: ലാപ്‌ടോപ്പ് വാങ്ങണമെന്ന ആഗ്രഹം മനസില്‍ ഉറപ്പിച്ച് എല്‍എല്‍ബി വിദ്യാര്‍ത്ഥിനി കഴിഞ്ഞ ദിവസം ഇറങ്ങിയത് തൊഴിലുറപ്പ് പണിക്ക്. കണ്ണൂര്‍ പാലയാട് ക്യാംപസിലെ ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയായ എല്‍എല്‍ബി വിദ്യാര്‍ത്ഥിനി അഴിയൂര്‍ കല്ലാമല ശ്രീധര്‍മത്തില്‍ പികെ ശ്രീനിത്യയാണ് തൊഴിലുറപ്പ് പണിക്ക് അഭിമാനപൂര്‍വ്വം ഇറങ്ങിയത്.

എല്ലാ തൊഴിലിനും മഹത്വമുണ്ടെന്ന തിരിച്ചറിവിലാണ് തൊഴിലുറപ്പിനു ചേര്‍ന്നതെന്ന് ശ്രീനിത്യ പറയുന്നു. വീട്ടില്‍ പശുവിനെ വളര്‍ത്തലും പുല്‍കൃഷിയും ചെയ്യുന്ന അമ്മയൊക്കൊപ്പം സഹായിയായുള്ള പരിചയവും ഏത് തൊഴിലും ചെയ്യാമെന്ന മനോഭാവവത്തിലേയ്ക്ക് തന്നെ എത്തിക്കുകയായിരുന്നുവെന്നും ശ്രീനിത്യ കൂട്ടിച്ചേര്‍ത്തു. കല്ലാമല പ്രണവം നഗറില്‍ എസ്‌സി, ബിപിഎല്‍, ചെറുകിട, നാമമാത്ര കര്‍ഷകരുടെ മണ്ണ്ജല സംരക്ഷണ പ്രവര്‍ത്തിയിലാണ് ഇന്നലെ ശ്രീനിത്യ പങ്കെടുത്തത്.

നിലവില്‍ ക്ലാസ് ഇല്ലാത്തതിനാല്‍ ഒരുപാട് സമയം വെറുതെ കിട്ടുന്നതിനാലാണ് പണിക്കിറങ്ങിയതെന്ന് ശ്രീനിത്യ പറയുന്നു. മഹാമാരിയില്‍പെട്ട് സന്തോഷങ്ങളും ഒത്തുചേരലും ഇല്ലാതെ സഹപാഠികളെ കാണാനാവാതെ വീട്ടില്‍ ഏകാന്തതയില്‍ ഓണ്‍ലൈന്‍ പഠനത്തിന്റെ മടുപ്പ് മാറ്റാനും പണിക്കിറങ്ങിയപ്പോള്‍ സാധിച്ചതായും ശ്രീനിത്യ കൂട്ടിച്ചേര്‍ത്തു. യുപിഎ സര്‍ക്കാര്‍ ദാരിദ്രനിര്‍മാര്‍ജനം ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതിയോടുള്ള താല്‍പര്യവും വീട്ടുകാരെ പ്രയാസപ്പെടുത്താതെ ചെറിയ വരുമാനം കണ്ടെത്തുകയുമാണ് തൊഴിലുറപ്പിനു ഇറങ്ങാന്‍ പ്രേരണയായതെന്നും ശ്രീനിത്യ പറയുന്നു. മടപ്പള്ളി കോളജില്‍ ബിഎസ്സി മാത്സിനു ചേര്‍ന്ന ശേഷമാണ് ശ്രീനിത്യയ്ക്ക് എല്‍എല്‍ബിക്ക് പ്രവേശനം കിട്ടിയത്.

Exit mobile version