‘ഓന്‍ വന്ന് തോടിന്റെ കരയില്‍ ഇരുന്നു. കുറച്ച് കഴിഞ്ഞ് നോക്കിയപ്പോള്‍ മുഹമ്മദിനെ ഏട്യേം കാണുന്നില്ല, അപ്പോഴാണ് വെള്ളത്തില്‍ ഒരു ചോന്ന ഷര്‍ട്ട് കണ്ടത്”; മൂന്നുവയസ്സുകാരനെ രക്ഷിച്ച ഒമ്പതുവയസ്സുകാരി പറയുന്നു

കോഴിക്കോട്: തോട്ടിലെ വെള്ളത്തില്‍ മുങ്ങിപ്പിടഞ്ഞ മൂന്ന് വയസ്സുകാരന് രക്ഷകയായി എത്തി ഒമ്പതുവയസ്സുകാരി. കോഴിക്കോട് വടകരയിലാണ് സംഭവം. ചെക്യാട് സ്വദേശി മനോജന്റേയും പ്രേമയുടേയും മകളായ മയൂഖയാണ് അയല്‍ക്കാരന്‍ കൂടിയായ മുഹമ്മദിന്റെ ജീവന് രക്ഷിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ചെറുവത്താഴത്തോട്ടില്‍ കുളിക്കാനിറങ്ങിയ സഹോദരന്മാര്‍ക്കൊപ്പം എത്തിയതായിരുന്നു മുഹമ്മദ്. സഹോദരന്മാര്‍ കുളിക്കുന്നത് നോക്കി കരയിലെ കല്ലിലിരുന്ന മുഹമ്മദ് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ചുവപ്പ് കളര്‍ ഷര്‍ട്ടായിരുന്നു മുഹമ്മദ് ധരിച്ചിരുന്നത്.

തോട്ടില്‍ കുളിക്കുന്നതിനിടെയാണ് മയൂഖ തോട്ടില്‍ ചുവന്ന കളര്‍ ഷര്‍ട്ട് കണ്ടത്. ഉടന്‍ തന്നെ നീന്തിയെത്തി മുഹമ്മദിനെ ടീഷര്‍ട്ട് പിടിച്ച് വലിച്ചെടുത്തു, കരയിലേക്കിടുകയായിരുന്നു. ‘ഞാന്‍ തോട്ടില്‍ന്നും കുളിക്കലേനും, അപ്പോഴാണ് എട്ടന്മാരുടെ പിന്നാലെ മുഹമ്മദ് ആരും കാണാതെ വന്നത്.’ മയൂഖ പറയുന്നു.

‘ഓന്‍ വന്ന് തോടിന്റെ കരയില്‍ ഇരുന്നു. കുറച്ച് കഴിഞ്ഞ് നോക്കിയപ്പോള്‍ മുഹമ്മദിനെ ഏട്യേം കാണുന്നില്ല, അപ്പോഴാണ് വെള്ളത്തില്‍ ഒരു ചോന്ന ഷര്‍ട്ട് കണ്ടത്. മുഹമ്മദ് ഇട്ടത് ചോപ്പ് കളര്‍ ടീ ഷര്‍ട്ട് ആണെന്ന് ഓര്‍മയുള്ളോണ്ട് ഞാന്‍ വേഗം തോട്ടിലേക്ക് ചാടി മുഹമ്മദിനെ ടീഷര്‍ട്ട് പിടിച്ച് വലിച്ചെടുത്തു, കരയിലേക്കിട്ടു.

കരയിലിരുന്ന് ഓന്‍ ഉറങ്ങിപ്പോയതോണ്ട് തോട്ടിലേക്ക് വീണുവെന്നാണ് മുഹമ്മദ് പറഞ്ഞത്. അപ്പോഴേക്കും ഏച്ചിമാരും ഏട്ടന്മാരും എല്ലാരും വന്നു. കൊറച്ച് വെള്ളം അകത്തേക്കെത്തിയിരുന്നു. അതെല്ലാം ഞെക്കിക്കളഞ്ഞു. പിന്നെ ഓന് പ്രശ്‌നൊന്നും ഉണ്ടായില്ല, അതുകൊണ്ട് ആശുപത്രിയിലേക്കൊന്നും പോയില്ല.’ മയൂഖ വ്യക്തമാക്കി.

ഉറങ്ങിവീണതാണോ, കാലുതെറ്റി വീണതാണോ എന്ന് മുഹമ്മദിനും നിശ്ചയമില്ല, വെള്ളത്തില് വീണിരുന്നുവെന്ന് മാത്രമേ അവനും ഓര്‍മയിലുള്ളൂ, എന്തായാലും മുഹമ്മദിനെ ജീവിതത്തിലേക്ക് വലിച്ചുകയറ്റിയ മയൂഖയ്ക്ക് തീര്‍ത്താല്‍ തീരാത്ത നന്ദിയാണ് മുഹമ്മദിന്റെ മാതാപിതാക്കളായ മൂസ്സയ്ക്കും സക്കീനയ്ക്കും. കൃത്യസമയത്ത് ഇടപെട്ട് മുഹമ്മദിന്റെ ജീവന്‍ രക്ഷിച്ച ചെക്യാട് ഈസ്റ്റ് എല്‍.പി. സ്‌കൂള് നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ മയൂഖയെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടുകയാണ് നാട്ടുകാരും സുഹൃത്തുക്കളും അധ്യാപകരും.

Exit mobile version