സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചു; കിറ്റില്‍ 11 ഇനങ്ങള്‍

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചു. വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറയില്‍ നടന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിതരണം ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ-മന്ത്രി പി തിലോത്തമന്‍ ആദ്യ കിറ്റ് കൈമാറുകയും ചെയ്തു. എഎവൈ (മഞ്ഞ) കാര്‍ഡുകാര്‍ക്കുള്ള വിതരണമാണ് വ്യാഴാഴ്ച ആരംഭിച്ചത്.

ശനിയാഴ്ചവരെ മഞ്ഞ കാര്‍ഡുകാര്‍ക്ക് കിറ്റ് ലഭിക്കും. റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം മൂന്ന്, നാല്, അഞ്ച് നമ്പര്‍ വരുന്നവര്‍ക്ക് വെള്ളിയാഴ്ചയും ആറ്, ഏഴ്, എട്ട്, ഒമ്പത് അക്കം അവസാനിക്കുന്നവര്‍ക്ക് ശനിയാഴ്ചയും നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. പിങ്ക് കാര്‍ഡുകാര്‍ക്ക് 19 മുതല്‍ 22 വരെ കിറ്റ് വിതരണം ചെയ്യും.

19ന് പൂജ്യം, ഒന്ന്, 20ന് രണ്ട്, മൂന്ന്, 21ന് നാല്, അഞ്ച്, ആറ്, 22ന് ഏഴ്, എട്ട്, ഒമ്പത് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കാണ് കിറ്റ് നല്‍കുന്നത്. തുടര്‍ന്ന് 27ന് മുമ്പായി നീല, വെള്ള കാര്‍ഡുകാര്‍ക്കും കിറ്റ് നല്‍കും. ആഗസ്ത് 15ന് റേഷന്‍ കടകള്‍ക്ക് അവധി ദിനവും ഞായറാഴ്ച പ്രവൃത്തി ദിനവുമായിരിക്കും.

11 ഇനങ്ങള്‍ ഉള്‍പ്പെട്ട 500 രൂപ വിലയുള്ള കിറ്റാണ് നല്‍കുന്നത്. പഞ്ചസാര (1 കിലോ), ചെറുപയര്‍/വന്‍പയര്‍ (അരക്കിലോ), ശര്‍ക്കര (1 കിലോ), മുളക്‌പൊടി (100 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം), മഞ്ഞള്‍പൊടി (100 ഗ്രാം), സാമ്പാര്‍പൊടി (100 ഗ്രാം), വെളിച്ചെണ്ണ (500 മി.ലി.), പപ്പടം (ഒരു പാക്കറ്റ്), സേമിയ/പാലട (ഒരു പാക്കറ്റ്), ഗോതമ്പ് നുറുക്ക് (1 കിലോ).

Exit mobile version