മഴക്കാലത്ത് ഇനി കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങില്ല; വിലക്ക് ഏർപ്പെടുത്തി ഡിജിസിഎ

ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിൽ ഇനി മഴക്കാലത്ത് വലിയ വിമാനങ്ങൾ ഇറക്കേണ്ടതില്ലെന്ന് ഡിജിസിഎ തീരുമാനം. മൺസൂൺ കാലയളവിൽ കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിലക്കേർപ്പെടുത്തിയതായി അറിയിച്ചു. വെള്ളിയാഴ്ച എയർഇന്ത്യ എക്‌സ്പ്രസ് വിമാനം ലാൻഡിങിനിടെ തെന്നി അപകടത്തിൽപ്പെട്ട സംഭവത്തെ തുടർന്നാണ് തീരുമാനം. അപകടത്തിൽ 18 പേർ മരിച്ചിരുന്നു.

ഈ അപകടത്തിന് പിന്നാലെ വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ താത്കാലിക നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടെ കരിപ്പൂരിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അരുൺകുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പൈലറ്റുമാരുടെ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ മംഗാലാപുരം ദുരന്തമുണ്ടായപ്പോഴും കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. റൺവേ നവീകരണത്തിന് ശേഷം രണ്ടു വർഷം മുൻപാണ് ഇവിടെ വലിയ വിമാന സർവീസുകൾ പുനരാരംഭിച്ചത്.

Exit mobile version