മരണത്തെ മുഖാമുഖം കണ്ട ആ 70 മണിക്കൂര്‍! കടലില്‍ വീണെന്നുറപ്പിച്ച നിമിഷം, എന്റെ തുരീയ എന്നെ കൈവിട്ടില്ല; ദുരിതക്കടലിലെ അതിജീവിച്ചത് ഓര്‍ത്തെടുത്ത് അഭിലാഷ് ടോമി

ഒറ്റയ്ക്ക് ഒരിടത്തും നിര്‍ത്താതെ 30,000 മൈല്‍ പായ് വഞ്ചിയില്‍ പ്രയാണം ചെയ്യേണ്ട ഗോള്‍ഡന്‍ ഗ്ലോബല്‍ റേസിന്റെ 82ാം ദിവസമാണ് അഭിലാഷ് ടോമി അപകടത്തില്‍ പെട്ടത്.

കൊച്ചി: ദുരിതക്കടലിലെ അതിജീവിച്ച് ജീവിതത്തിലേക്ക് കരകയറിയ അനുഭവം പങ്കുവച്ച് മലയാളി കമാന്‍ഡര്‍ അഭിലാഷ് ടോമി. മരണത്തെ മുഖാമുഖം കണ്ട് ദിവസങ്ങളുടെ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് പായ് വഞ്ചി അപകടത്തില്‍പ്പെട്ട് പരിക്കേറ്റ അഭിലാഷ് ടോമിയെ രക്ഷാപ്രവര്‍ത്തകര്‍ കരയ്‌ക്കെത്തിക്കുന്നത്.

ഒറ്റയ്ക്ക് ഒരിടത്തും നിര്‍ത്താതെ 30,000 മൈല്‍ പായ് വഞ്ചിയില്‍ പ്രയാണം ചെയ്യേണ്ട ഗോള്‍ഡന്‍ ഗ്ലോബല്‍ റേസിന്റെ 82ാം ദിവസമാണ് അഭിലാഷ് ടോമി അപകടത്തില്‍ പെട്ടത്. ആദ്യമായി തുരിയയേയും അഭിലാഷ് ടോമിയേയും അപകടത്തിലാക്കിയ ആദ്യ കൊടുങ്കാറ്റടിക്കുന്നത് സെപ്തംബര്‍ 21നാണ്. തിരകള്‍ 14 മീറ്ററോളം ഉയരുകയും 150 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കുകയും ചെയ്തതോടെ പായ് വഞ്ചി കീഴ്മേല്‍ മറിഞ്ഞു. ചുഴലിക്കാറ്റിന് നടുവില്‍ കടലില്‍ മരണത്തെ മുഖാമുഖം കണ്ട ആ 70 മണിക്കൂര്‍ ഓര്‍ത്തെടുത്ത് അഭിലാഷ് ടോമി.

സെപ്റ്റംബര്‍ 21. അതുവരെ കണ്ട കടലായിരുന്നില്ല അത്. ഭ്രാന്തു പിടിച്ച് ഇരുവശത്തുനിന്നും ഉഗ്രശബ്ദത്തില്‍ വഞ്ചിയെ തല്ലുന്നതു പോലെയാണ് എനിക്കു തോന്നിയത്. വഞ്ചിയുടെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാനുള്ള പരിശ്രമത്തിലായിരുന്നു ഞാനപ്പോള്‍. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശിയടിക്കുമെന്നും തിരകള്‍ 10 മീറ്റര്‍ വരെ ഉയര്‍ന്നേക്കാമെന്നുമായിരുന്നു മുന്നറിയിപ്പ്.

പക്ഷേ, കാറ്റിനപ്പോള്‍ 150 കിലോമീറ്റര്‍ വേഗം. തിരകള്‍ ഉയര്‍ന്നത് 14 മീറ്റര്‍ വരെ. ഓര്‍ക്കാപ്പുറത്താണ് ആ തിര വന്നത്. വലിയ ശബ്ദം മാത്രം ഓര്‍മയുണ്ട്. വഞ്ചിയുടെ മുന്‍ഭാഗം ആകാശത്തേക്കുയര്‍ന്നു. ഏതാണ്ടു 110 ഡിഗ്രി! തെറിച്ചു കടലില്‍ വീഴാതിരിക്കാന്‍ ഞാന്‍ പിന്നിലെ പായ്മരത്തില്‍ മുറക്കെപ്പിടിച്ചു. അടുത്ത നിമിഷം ഞാനിരിക്കുന്ന ഭാഗം കടലിലേക്കു താഴ്ത്തിക്കൊണ്ട് അടുത്ത തിര.

ഉപ്പുവെള്ളം കുടിച്ചതിന്റെ ബാക്കി തുപ്പിക്കളയാന്‍ പോലും സമയം കിട്ടുംമുന്‍പ് വീണ്ടും തിര. കടലിനു നടുവില്‍ കുത്തിനിര്‍ത്തിയ പോലെയാണപ്പോള്‍ വഞ്ചി. അതിനു മുകളില്‍ കുടുങ്ങിയ ഞാന്‍ കലിമൂത്ത കടലിലേക്കു വീഴാതിരിക്കാന്‍ പായ്മരത്തില്‍ മുറുക്കെപ്പിടിച്ചു. തൊട്ടുപിന്നാലെ വഞ്ചി നേരെയായി. ഞാന്‍ ആ പായ്മരത്തില്‍ തൂങ്ങിക്കിടക്കുന്നു. താഴെ വഞ്ചിത്തട്ടിലേക്കു തിരിച്ചെത്താന്‍ പായ്മരത്തിലൂടെ പതിയെ താഴേക്കൂഴ്ന്നപ്പോഴാണ് വീണ്ടും തിര വന്നത്. രണ്ടു കയ്യും വിട്ടു കടലില്‍ വീണെന്നുറപ്പിച്ച നിമിഷം. പക്ഷേ, ഞങ്ങള്‍ നാവികര്‍ കാമുകിയായും ഭാര്യയായുമൊക്കെ വിശേഷിപ്പിക്കുന്ന എന്റെ പായ്വഞ്ചി തുരീയ എന്നെ കൈവിട്ടില്ല.

പായ്മരത്തില്‍ ശേഷിച്ചിരുന്ന ഒരു കയറില്‍ എന്റെ വാച്ച് ഉടക്കിക്കിടന്നു. കൈ മുറിഞ്ഞുപോകുന്ന വേദന. അടുത്ത കൈയുയര്‍ത്തി ആ കുടുക്ക് ഊരാന്‍ എനിക്കാവില്ലായിരുന്നു. ഏതാനും സെക്കന്‍ഡുകള്‍ അങ്ങനെ തൂങ്ങിക്കിടന്നു. ഇനി കൈ ഒടിഞ്ഞെങ്കില്‍ മാത്രമേ ആ കുടുക്ക് വിടുവിച്ച് എനിക്കു താഴെയെത്താന്‍ പറ്റൂ എന്നാണു കരുതിയത്. പക്ഷേ, അവിടെയും അദ്ഭുതം സംഭവിച്ചു. വാച്ചിന്റെ സ്ട്രാപ്പ് അടര്‍ന്ന് നടുവിടിച്ചു ഞാന്‍ താഴേക്കു വീണു. ആഞ്ഞടിച്ച തിരയില്‍ മൂന്നോ നാലോ വട്ടം എന്റെ നടുവ് വഞ്ചിപ്പലകയില്‍ ആഞ്ഞടിച്ചു. അപ്പോഴൊന്നും വരാന്‍ പോകുന്ന 71 മണിക്കൂറുകളില്‍ അനുഭവിക്കേണ്ട വെല്ലുവിളികളെക്കുറിച്ച് എനിക്കൊരു ബോധ്യവുമില്ലായിരുന്നു.

ഇപ്പോള്‍ ഗോവയിലെ വീട്ടില്‍, നടുവിനു ശസ്ത്രക്രിയയ്ക്കു ശേഷമുള്ള വിശ്രമകാലത്ത് ഇതെഴുതുമ്പോള്‍ ഇത്രയുമാണ് ആദ്യം ഓര്‍മ വന്നത്. ഒറ്റയ്ക്ക് ഒരിടത്തും നിര്‍ത്താതെ, ഒരാളുടെയും സഹായമില്ലാതെ പായ്വഞ്ചിയില്‍ ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരന്‍ ഞാനാണെന്ന ആത്മവിശ്വാസത്തോടെയാണ് വെറും 32 അടി നീളവും 11.5 അടി വീതിയുമുള്ള ‘തുരീയ’ എന്ന പായ്വഞ്ചിയില്‍ ഫ്രാന്‍സിലെ ലെ സാബ്ലെ ദെലോന്‍ തുറമുഖത്തുനിന്ന് കഴിഞ്ഞ ജൂലൈ ഒന്നിനു യാത്ര തുടങ്ങിയത്. 50 വര്‍ഷം മുന്‍പത്തെ സമുദ്രസഞ്ചാരികള്‍ ഉപയോഗിച്ച അതേ സംവിധാനങ്ങള്‍ മാത്രമായിരുന്നു, ഗോള്‍ഡന്‍ ഗ്ലോബ് റേസ് എന്നു പേരിട്ട, ഞാനടക്കം 18 പേരുടെ വഞ്ചികള്‍ പങ്കെടുത്ത പ്രയാണത്തിന് അനുവദിച്ചിരുന്നത്.

ഇതിനു മുന്‍പ്, ഇന്ത്യന്‍ നാവികസേനയുടെ പ്രശസ്തമായ ‘സാഗര്‍ പരിക്രമ 2’ എന്നു പേരിട്ട ദൗത്യത്തിലാണ് ഞാന്‍ 151 ദിവസം കൊണ്ട് കടലിലൂടെ ഭൂമിയെ ചുറ്റിവന്നത്. ഐഎന്‍എസ്വി മാദേയി എന്ന ആ പായ്വഞ്ചിയുടെ പകുതിയില്‍ താഴെ മാത്രമായിരുന്നു ‘തുരീയ’യുടെ വലുപ്പം. മാദേയിയില്‍ ആധുനിക സംവിധാനങ്ങളായ ജിപിഎസും ഇലക്ട്രോണിക് ഡിസ്‌പ്ലേ ബോര്‍ഡും 16 ദിവസത്തെ കാലാവസ്ഥാ പ്രവചനവുമെല്ലാം ഉണ്ടായിരുന്നു. പക്ഷേ, തുരീയയില്‍ ഒരു വടക്കുനോക്കി യന്ത്രവും മാപ്പും മാത്രം. നക്ഷത്രങ്ങളെ മനസ്സിലാക്കി കടലിനെ അറിയണം. ദിശ തീരുമാനിക്കണം. റേഡിയോ ഓണ്‍ ചെയ്തു വച്ച് കടന്നുപോകുന്ന മേഖലയിലെ സ്റ്റേഷനില്‍നിന്നു പറയുന്ന കാലാവസ്ഥാ മുന്നറിയിപ്പു കേട്ട് വഞ്ചിയുടെ വഴിതിരിച്ചുവിടുകയും വേണം! തലയ്ക്കുള്ളില്‍ കടലും കടല്‍ക്കാറ്റും മാത്രം നിറഞ്ഞ നാളുകള്‍. ഓരോ ദിവസവും കടലുമായുള്ള ആത്മബന്ധം വര്‍ധിച്ചുവരുന്നതിനിടെ ആയിരുന്നു ആ തിരകള്‍ എന്നെ മുറിവേല്‍പിച്ചത്.

വഞ്ചിപ്പലകയില്‍ നടുവടിച്ചു വീണ ഞാന്‍ ഒന്നും സംഭവിക്കാത്തതുപോലെ എഴുന്നേറ്റ് ബോട്ടിനുള്ളിലേക്കു നടന്നു. നടുവിനു ചെറിയൊരു മരവിപ്പു തോന്നിയെങ്കിലും കാര്യമായെടുത്തില്ല. ബോട്ടിന്റെ അകമെല്ലാം തിരയടിയില്‍ അലങ്കോലമായിരുന്നു. വിന്‍ഡ് ജനറേറ്റര്‍ കേടായി. ഡീസല്‍ ടാങ്ക് ലീക്കായി വഞ്ചിയിലെ കുടിവെള്ള ടാങ്കില്‍ കലര്‍ന്നു. അടുക്കളയിലെ വസ്തുക്കളെല്ലാം എടുത്ത് പലവഴിക്കും എറിഞ്ഞതുപോലെ. നാവിഗേഷന്‍ ബോര്‍ഡ് ഇളകി നിലത്തുവീണു കിടക്കുന്നു. നിലത്തിരുന്ന് ഇതെല്ലാം അടുക്കിവച്ച ശേഷം എഴുന്നേല്‍ക്കാന്‍ നോക്കിയപ്പോഴാണ് നെഞ്ചില്‍ ഇടിവെട്ടിയത്. അനങ്ങാന്‍ പറ്റുന്നില്ല! നടുവ് ഉണ്ടെന്നു പോലും അനുഭവപ്പെടുന്നില്ല. മുന്‍പത്തെ വീഴ്ച എന്റെ നടുവിനു കാര്യമായ ക്ഷതമേല്‍പിച്ചു കഴിഞ്ഞിരുന്നു.

എങ്ങനെയെങ്കിലും കിടക്കയിലേക്കു പോകാനായി ശ്രമം. ഇഴയുകയല്ലാതെ വഴിയുണ്ടായിരുന്നില്ല. എങ്ങനെയൊക്കെയോ ഇഴഞ്ഞും നിരങ്ങിയും ഞാന്‍ അടിയന്തര ആശയവിനിമയ ഉപാധിയുടെ അടുക്കലെത്തി. സംഘാടകര്‍ക്ക് അപായസന്ദേശം അയച്ചു. പിന്നെ വീണു. കണ്ണടച്ചു കിടന്നാലും കടല്‍ വെറുതെ വിടാന്‍ ഉദ്ദേശ്യമില്ലായിരുന്നു. ഒടിഞ്ഞ പായ്മരം ഓരോ തിരയിലും വഞ്ചിയില്‍ വന്നിടിച്ച് വലിയ ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ തികച്ചും ഏകാന്തമായ ഭാഗത്തായിരുന്നു ഞാനപ്പോള്‍. നമ്മുടെ കന്യാകുമാരിക്കു നേരെ താഴെ, 2700 നോട്ടിക്കല്‍ മൈല്‍ (ഏകദേശം 5020 കിലോമീറ്റര്‍) അകലെ. മല്‍സ്യബന്ധന കപ്പലുകള്‍ പോലും തിരഞ്ഞെടുക്കാത്ത വഴി. പക്ഷേ, രക്ഷപ്പെടുത്താന്‍ ആരെങ്കിലും വരുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അതു ചിലപ്പോള്‍ ആഴ്ചകള്‍ കഴിഞ്ഞാവാം. കണ്ണടച്ച് മനസ്സു ശൂന്യമാക്കി കിടക്കുക മാത്രമായിരുന്നു വഴി.

ഇത്തരമൊരു അവസ്ഥയില്‍ മനസ്സു ശാന്തമാക്കാന്‍ കഴിയുമോയെന്ന് എല്ലാവര്‍ക്കും സംശയം തോന്നാം. സാധിക്കും എന്നു തന്നെയാണു മറുപടി. കാരണം, ഞാനൊരു നാവികസേനാ ഉദ്യോഗസ്ഥന്‍ കൂടിയാണ്. സേനയുടെ നിരീക്ഷണ വിമാനമായ ഡോണിയറിന്റെ പൈലറ്റ്. ഏതു പ്രതിസന്ധിഘട്ടത്തെയും നേരിടാന്‍ നാവികസേനയില്‍ ഞങ്ങള്‍ക്ക് ആറു മാസം കൂടുമ്പോള്‍ പരിശീലനമുണ്ട്. അതിലൊന്നു മാത്രം പറയാം.

കടലില്‍ ഏകാന്തമായ ഒരിടത്ത്, പൈലറ്റിന്റെ വേഷങ്ങളോടുകൂടി കൊണ്ടുപോയി ഉപേക്ഷിക്കും. തിരയടിക്കുന്ന കടലില്‍ ഒരു ഹെലികോപ്റ്റര്‍ രക്ഷപ്പെടുത്താന്‍ വരുംവരെ കാത്തുകിടക്കണം. അതു ചിലപ്പോള്‍ ദിവസങ്ങള്‍ കഴിഞ്ഞാകാം. ഹെലികോപ്റ്ററില്‍ ഇരിക്കുന്നവര്‍ക്ക് താഴെ കടലില്‍ കിടക്കുന്നയാളെ കണ്ടെത്താന്‍ കഴിയുംവരെ വെള്ളത്തില്‍ക്കിടന്നു ശീലിച്ചയാളാണു ഞാന്‍. തിരിച്ച്, ഇതുപോലെ വെള്ളത്തില്‍ കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ഉദ്യമങ്ങളിലും ഞങ്ങള്‍ക്കു പരിശീലനം കിട്ടിയിട്ടുണ്ട്.

അതായിരുന്നു എന്റെ ആത്മവിശ്വാസം. ഒരു നാവികനായിരുന്നതു കൊണ്ടു മാത്രം, കടലിനെ പല രീതിയില്‍ അടുത്തറിയുന്ന ഒരാളായിരുന്നതു കൊണ്ടുമാത്രമാണ് ഞാന്‍ തിരികെ കരയിലെത്തിയത്. തുരീയയില്‍ പാതിബോധത്തില്‍, കൈനീട്ടി ഏന്തിവലിഞ്ഞെടുത്ത ഐസ് ടീ കുടിച്ചത് അതേപടി ഛര്‍ദിച്ച് അര്‍ധപ്രാണനായി കിടന്ന എന്നെത്തേടി അവര്‍ വന്നതു ഞാനറിഞ്ഞില്ല. അപ്പോഴേക്കും അപകടത്തില്‍പ്പെട്ട ഞാന്‍ ആ കിടപ്പു തുടങ്ങിയിട്ട് 71 മണിക്കൂര്‍ പിന്നിട്ടിരുന്നു.

വഞ്ചിയുടെ പുറത്തുനിന്ന് അവര്‍ അകത്തേക്ക് ഉറക്കെ വിളിച്ചു ചോദിച്ചു: ‘ഞങ്ങള്‍ക്ക് അകത്തേക്കു വരാമോ? എന്നെ രക്ഷിക്കാന്‍ വന്ന ഫ്രഞ്ച് കപ്പല്‍ ഒസിരിസ് അയച്ച 3 പേരായിരുന്നു അത്. ആ ഉറച്ച വിളി, നീണ്ട നാളുകള്‍ക്കു ശേഷം ഞാനാദ്യം കേള്‍ക്കുന്ന മനുഷ്യശബ്ദമായിരുന്നു, അവര്‍ എന്നെ കരയിലേക്കും പിന്നെ ജീവിതത്തിലേക്കും തിരിച്ചുകൊണ്ടുവന്നു.

ചൊവ്വാഴ്ച നാവികസേനാ ദിനമാണ്. എന്റെ പിതാവ് റിട്ട. ലഫ്റ്റനന്റ് കമാന്‍ഡര്‍ വി.സി. ടോമിയുടെ വഴി പിന്തുടര്‍ന്നാണ് ഞാന്‍ നാവികസേനയിലെത്തിയത്. ഇന്ത്യന്‍ നാവികസേനയുടെ ഔദ്യോഗിക വേഷമണിയുമ്പോള്‍, ഉള്ളിലേക്ക് അറിയാതെ ഇരച്ചെത്തുന്ന ദേശസ്‌നേഹത്തിന്റെ കടലുണ്ട്! ആ കടല്‍ത്തിരകള്‍ എന്നെ വീണ്ടും വിളിക്കുന്നുണ്ട്, ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞ് വീണ്ടുമൊരു പായ്വഞ്ചി പ്രയാണത്തിനായി.

ഭൂമി ചുറ്റിവരുന്ന ഏകാന്തരായ 11 സാഹസിക നാവികരില്‍ മൂന്നാമതായിരുന്നു അപകടത്തില്‍ പെടുമ്പോള്‍ അഭിലാഷ് ടോമി. ജൂലൈ ഒന്നിന് തുടങ്ങിയ യാത്ര അപ്പോഴേക്കും 10500 നോട്ടിക്കല്‍ മൈല്‍ പിന്നിട്ടിരുന്നു. യാത്രയില്‍ നിന്നും പിന്മാറേണ്ടി വന്നതിലെ നിരാശ മറച്ചുവെക്കാത്ത അഭിലാഷ് ടോമിക്ക് മുന്നില്‍ രണ്ട് ലക്ഷ്യങ്ങളാണ് ഇപ്പോഴുള്ളത്.

ഒന്നാമത്തേത് എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കണം. അതുകഴിഞ്ഞ് കടലിലേക്ക് വീണ്ടും പോകണം!

Exit mobile version