രാത്രിയില്‍ മിണ്ടിയും പറഞ്ഞ് കിടന്നവര്‍ രാവിലെ ജീവനറ്റ നിലയില്‍, മണ്ണില്‍ നിന്ന് കോരിയെടുക്കുമ്പോഴും ദേഹത്ത് കമ്പിളിപ്പുതപ്പ്; പെട്ടിമുടിയിലെ ദയനീയ കാഴ്ച

മൂന്നാര്‍: രാത്രിയില്‍ മിണ്ടിയും പറഞ്ഞ് കിടന്നവരെ രാവിലെ ജീവനറ്റ നിലയിലാണ് ഒപ്പം കിടന്നിരുന്നവര്‍ കണ്ടത്. കിടക്കുമ്പോള്‍ പുതച്ച കമ്പിളിപ്പുതപ്പും ദേഹത്ത് തന്നെയുണ്ടായിരുന്നു. കമ്പിളിപുതച്ച നിലയിലുള്ള മൃതദേഹങ്ങള്‍ മണ്ണില്‍നിന്നു കോരിയെടുത്തപ്പോള്‍ കണ്ടുനിന്നവര്‍ തകര്‍ന്നുപോയ നിമിഷങ്ങളായിരുന്നു അത്.

കാട്ടുമൃഗങ്ങളോടും അട്ടയോടും മല്ലിട്ട്, തേയിലത്തോട്ടത്തിലെ ജോലിയില്‍ സംതൃപ്തി കണ്ടിരുന്ന തൊഴിലാളികളെയാണ് ഉരുളിന്റെ രൂപത്തിലെത്തിയ വിധി തട്ടിയെടുത്തത്. ഒന്നു നിലവിളിക്കാന്‍പോലും കഴിയുംമുമ്പേ എല്ലാം കഴിഞ്ഞു. പെട്ടിമുടിയില്‍ നാല് ലൈനുകളിലായി 30 വീടുകളില്‍ താമസിച്ചിരുന്ന 79 പേരില്‍ 66 പേരെയാണ് അപകടത്തില്‍ കാണാതായത്.

ഇതില്‍ വെള്ളിയാഴ്ച വൈകീട്ടുവരെ 15 പേരുടെ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. ബാക്കിയുള്ളവര്‍ മണ്ണിനടിയിലും സമീപത്തുള്ള പുഴയിലെ ഒഴുക്കിലും പെട്ടിരിക്കാനാണു സാധ്യത. തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളും ടാക്‌സി ഡ്രൈവര്‍മാരുമായിരുന്നു അപകടമുണ്ടായ വീടുകളില്‍ താമസിച്ചിരുന്നത്.

ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള ഭീഷണികളൊന്നും ഈ പ്രദേശത്ത് ഇല്ലായിരുന്നു. ചെറിയ മണ്ണിടിച്ചിലുകള്‍ മാത്രമായിരുന്നു നേരത്തേയുണ്ടായ അപകടങ്ങള്‍. അതുകൊണ്ടുതന്നെ സുരക്ഷിതമാണെന്ന് വിചാരിച്ചായിരുന്നു ഇവിടുത്തുകാര്‍ ഉറങ്ങാന്‍ കിടന്നതും. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.

വ്യാഴാഴ്ച രാത്രിവരെ ജീവിതസങ്കടങ്ങള്‍ പങ്കുവെച്ചും മിണ്ടിയും പറഞ്ഞും ഒപ്പം കിടന്നുറങ്ങിയവര്‍പോലും ഞൊടിയിടയില്‍ മണ്ണില്‍ മറഞ്ഞുപോയി. ബാക്കിയായവര്‍, എന്തിനു തങ്ങളെ ബാക്കിവെച്ചു എന്ന് കണ്ണീരോടെ ചോദിക്കുകയാണ്. ഈ കാഴ്ച കണ്ടുനിന്നവരുടെയെല്ലാം കണ്ണുനിറയിപ്പിക്കുന്നതായിരുന്നു.

Exit mobile version