നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആലുവയില്‍ നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരരവിട്ട് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് എത്രയും വേഗം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമാണിതെന്നും സംഭവത്തില്‍ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം കേരളം പോലുള്ള ഒരു സംസ്ഥാനത്ത് നടക്കാന്‍ പാടില്ലാത്തതാണ് ഈ സംഭവമെന്നും ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടത്.

കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷനും രംഗത്ത് എത്തിയിട്ടുണ്ട്. സംസ്ഥാന ബാലാവകാശ കമ്മീഷനില്‍ നിന്ന് സംഭവത്തെ കുറിച്ച് വിവരങ്ങള്‍ തേടിയെന്നാണ് ദേശീയ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കനൂങ്കേ അറിയിച്ചത്. വിഷയത്തില്‍ ഇടപെടാന്‍ സംസ്ഥാന കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും വിവരങ്ങള്‍ ലഭിച്ചതിന് ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ അറിയിച്ചത്.

ആലുവ സ്വദേശികളായ നന്ദിനി-രാജു ദമ്പതികളുടെ മകന്‍ പ്രിഥ്വിരാജാണ് ചികിത്സ കിട്ടാതെ മരിച്ചത്. മൂന്ന് വയസുകാരനായ പ്രിഥ്വിരാജ് ഇന്നലെയാണ് നാണയം വിഴുങ്ങിയത്. തുടര്‍ന്ന് ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും കുട്ടിക്ക് ചികിത്സ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല എന്നാണ് പരാതി. ഡോക്ടര്‍മാര്‍ ഗൗരവത്തോടെ കാര്യത്തെ സമീപിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്.

കുഞ്ഞിനെ ആദ്യം ആലുവ സര്‍ക്കാര്‍ ആശുപത്രിയിലാണ് എത്തിച്ചത്. തുടര്‍ന്ന് അവിടെ നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. എറണാകുളം ജനറല്‍ ആശുപത്രിയിയിലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കുഞ്ഞിനെ ആലപ്പുഴ മെഡിക്കല്‍ കോളേജിലും കൊണ്ടുപോയിരുന്നു. കുഞ്ഞിന് പഴവും ചോറും കൊടുത്താല്‍ മതിയെന്ന് പറഞ്ഞു അവിടെ നിന്ന് മടക്കി. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് എത്തിയതിനാല്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആവില്ലെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് പറഞ്ഞുവെന്നും കുഞ്ഞിന്റെ അമ്മ പറഞ്ഞു. എന്നാല്‍ രാത്രിയോടെ കുഞ്ഞിന്റെ നില വഷളായി. ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Exit mobile version