അബദ്ധത്തില്‍ നാണയം വിഴുങ്ങി, പഴവും വെള്ളവും കൊടുത്താല്‍ നാണയം ഇറങ്ങിപ്പൊയ്‌ക്കൊള്ളുമെന്ന് ഡോക്ടര്‍മാര്‍, കൃത്യമായ ചികിത്സ ലഭിക്കാതെ മൂന്നുവയസ്സുകാരന്‍ മരിച്ചു

ആലുവ: അബദ്ധത്തില്‍ നാണയം വിഴുങ്ങിയ മൂന്നുവയസ്സുകാരന്‍ ചികിത്സകിട്ടാതെ മരിച്ചു. ആലുവ കടങ്ങല്ലൂരിലാണ് സംഭവം. രാജു- നന്ദിനി ദമ്പതികളുടെ മകന്‍ പൃഥ്വിരാജാണ് മരിച്ചത്. ആശുപത്രികളില്‍ നിന്നും ചികിത്സ കിട്ടിയില്ലെന്നും കൃത്യമായ ചികിത്സ ലഭിക്കാത്തതുകൊണ്ടാണ് കുട്ടി മരിച്ചതെന്നും മാതാപിതാക്കള്‍ പറയുന്നു.

ശനിയാഴ്ച രാവിലെ 11 മണിക്കായിരുന്നു സംഭവം. നാണയം വിഴുങ്ങിയെന്ന് മനസിലാക്കിയ വീട്ടുകാര്‍ ഉടന്‍തന്നെ ആലുവ താലൂക്ക് ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചു. അവിടെ പീഡിയാട്രീഷന്‍ ഇല്ലായെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് അയച്ചു.

എന്നാല്‍ ഇവിടെ നിന്നും ചികിത്സ ലഭ്യമായില്ല. ഇവിടെയും പീഡിയാട്രീഷന്‍ ഇല്ലെന്നായിരുന്നു അധികൃതര്‍ പറഞ്ഞതെന്നും അതിനാല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു. അതിനിടെ കുട്ടിക്ക് പഴവും വെള്ളവും കൊടുത്താല്‍ നാണയം ഇറങ്ങിപ്പൊയ്‌ക്കൊള്ളുമെന്നും പിന്നീട് വയറിളക്കിയാല്‍ അത് പുറത്തുപോകുമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചുവെന്ന് വീട്ടുകാര്‍ വ്യക്തമാക്കി.

ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് ഇവര്‍ വിളിച്ചുചോദിച്ചപ്പോഴും ഇതേ മറുപടിയാണ് ലഭിച്ചതെന്ന് അവര്‍ പറയുന്നു. അതുകൊണ്ടുതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ കുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നു. എന്നാല്‍ ശനിയാഴ്ച രാത്രിയോടെ കുട്ടിയുടെ നില വഷളായി.

തുടര്‍ന്ന് ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെയോടുകൂടി മരണപ്പെടുകയായിരുന്നു. മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. കൃത്യമായ ചികിത്സ ലഭിക്കാത്തതുകൊണ്ടാണ് കുട്ടി മരിച്ചതെന്നും ചികിത്സ നല്‍കിയിരുന്നുവെങ്കില്‍ കുട്ടി ജീവനോടെയുണ്ടാകുമായിരുന്നുവെന്നും മാതാപിതാക്കള്‍ പറയുന്നു.

Exit mobile version