ഞങ്ങള്‍ ശുശ്രൂഷിക്കുന്ന രോഗികളാരും ഞങ്ങളുടെ ബന്ധുക്കളോ മിത്രങ്ങളോ അല്ല, മറ്റു പലരുടെയും അച്ഛനോ അമ്മയോ മകനോ സഹോദരങ്ങളോ ഒക്കെയാണെന്നുള്ള ഉത്തമ ബോധ്യമുണ്ട്, അതുകൊണ്ട് ആത്മാര്‍ത്ഥമായാണ് പരിപാലിക്കുന്നത്; കോവിഡ് ബാധിച്ച ആരോഗ്യപ്രവര്‍ത്തകന്‍ പറയുന്നു

തൃശ്ശൂര്‍: കോവിഡ് ഡ്യൂട്ടി ചെയ്യാതെ, വേണ്ട മുന്‍കരുതലുകളെല്ലാം സ്വീകരിച്ച് കാഷ്വാലിറ്റി ഡ്യൂട്ടി എടുത്തിട്ടും രോഗം വന്ന അനുഭവം തുറന്നുപറഞ്ഞ് മെയില്‍ നഴ്‌സ് വില്‍സണ്‍ ശങ്കര്‍. ഇത്രയും മുന്‍കരുതലുകള്‍ എടുത്ത ഞങ്ങള്‍ക്ക് രോഗം വന്നെങ്കില്‍ എല്ലാ സാധാരണ ജനങ്ങളും പേടിക്കേണ്ട അവസ്ഥയാണുള്ളതെന്ന് വില്‍സണ്‍ പറയുന്നു.

മലയാളി ക്ലബ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് വില്‍സണ്‍ ഇക്കാര്യം പറഞ്ഞത്. ഐസലേഷന്‍ ഡ്യൂട്ടി എടുക്കുമ്പോഴല്ല എനിക്ക് രോഗം കിട്ടിയത് എന്നറിയുമ്പോഴാണ് ഇതിന്റെ ഗുരുതരാവസ്ഥ നമ്മള്‍ മനസ്സിലാക്കേണ്ടതെന്ന് വില്‍സണ്‍ വ്യക്തമാക്കി.

കാഷ്വാലിറ്റിയില്‍ ഡ്യൂട്ടി എടുക്കുമ്പോള്‍ യാതൊരുവിധ സമ്പര്‍ക്കമോ യാത്രയോ നടത്തിയിട്ടില്ലാത്ത ഒരു പയ്യന്റെ അടുത്തു നിന്നാണ് എനിക്കും കൂടെയുള്ള 2 സ്റ്റാഫുകള്‍ക്കും രോഗം വന്നത്. മസ്തിഷക ജ്വരം ബാധിച്ച പയ്യന്‍ മരുന്നുകള്‍ എടുക്കുന്നതിനോ ചികിത്സയ്ക്ക് സഹകരിക്കുകയോ ചെയ്തില്ല.

അവനെ അനുനയിപ്പിച്ച് ചികിത്സ നല്‍കിയപ്പോള്‍ ആണെനിക്ക് രോഗം കിട്ടിയത്. ആ സമയത്ത് ഞാന്‍ മാസ്‌ക് ധരിക്കുകയും കൈകള്‍ നന്നായി വൃത്തിയായി കഴുകുകയും സാനിറ്റൈസര്‍ ഇടുകയും ചെയ്തു. എന്നിട്ടും എനിക്ക് അസുഖം വരികയായിരുന്നുവെന്ന് വില്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version