കേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനം എങ്ങനെയെങ്കിലും ഒന്ന് ഒഴിഞ്ഞുകിട്ടണമെന്ന് ചെന്നിത്തല ചിന്തിക്കുന്നുണ്ടാവും, അതൊക്കെ നടക്കുമോ; മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്കി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനം എങ്ങനെയെങ്കിലും ഒന്ന് ഒഴിഞ്ഞുകിട്ടണമെന്ന് അദ്ദേഹം ചിന്തിക്കുന്നുണ്ടാവും. അതൊക്കെ യാഥാര്‍ഥ്യമാകാന്‍ പോകുന്നുണ്ടോ എന്ന് മുഖ്യമന്ത്രി ചോദിച്ചു.

വാര്‍ത്താസമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എല്ലാ ദിവസവും അദ്ദേഹം ഓരോ പ്രസ്താവനകള്‍ ഇറക്കുന്നു. മാധ്യമ പ്രവര്‍ത്തകര്‍ അതേപ്പറ്റി തന്നോട് ചോദിക്കുന്നു. താനെന്ത് മറുപടി നല്കാനാണ്. അദ്ദേഹത്തിന്റെ പ്രത്യേക മാനസികനിലയെപ്പറ്റി തനിക്ക് പ്രതികരിക്കാനാകുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

ശബരിമല വിമാനത്താവളം വരണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നതാണെന്നും എവിടെയാണ് അതിന് പറ്റിയസ്ഥലം എന്ന് പരിശോധിച്ചപ്പോഴാണ് ചെറുവള്ളി എസ്റ്റേറ്റാണ് അതിന് പറ്റിയസ്ഥലം എന്ന് കണ്ടെത്തിയതെന്നും,, ശബരിമല വിമാനത്താവളത്തിന്റെ കണ്‍സള്‍ട്ടന്‍സി കുഴപ്പംപിടിച്ച ഏജന്‍സിയെയാണ് ഏല്പ്പിച്ചത് അവര്‍ സ്ഥലംപോലും കണ്ടിട്ടില്ലെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മുഖ്യമന്ത്രി വിശദമായ മറുപടി നല്കി.

ശബരിമലയുമായി ബന്ധപ്പെട്ട താത്പര്യമുള്ളവര്‍ക്കെല്ലാം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തുന്നവര്‍ക്കുവേണ്ടി അവിടെ ഒരു വിമാനത്താവളം വേണമെന്ന ആഗ്രഹമുണ്ട്. അതിന്റെ ഭാഗമായാണ് നടപടികള്‍ സ്വീകരിച്ചത്. സാധ്യതാ പഠനനവും പരിസ്ഥിതി ആഘാത പഠനവും നടത്തുന്നതിനു വേണ്ടിയാണ് കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചത്. നിയമനം സുതാര്യമാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മൂന്ന് സ്ഥാപനങ്ങളെ സാങ്കേതിക യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഷോര്ട്ട്‌ലിസ്റ്റ് ചെയ്തശേഷം ഏറ്റവുമധികം സ്‌കോര്‍ ലഭിച്ച സ്ഥാപനത്തെയാണ് തിരഞ്ഞെടുത്തത്. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സങ്കേതിക വിദഗ്ധ സമിതിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്.

ഭൂമി കൈയില്‍ കിട്ടുന്നതിന് മുമ്പ് എന്തിനാണ് കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചത് എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യം നല്ലതാണ്. ശബരിമല വിമാനത്താവളം ഒരിക്കലും വരരുതെന്ന് ആഗ്രഹിക്കുന്നവര്‍ക്കേ ആ ചോദ്യം ചോദിക്കാനാവൂ. ഭൂമി കൈയില്‍ കിട്ടുന്നതുവരെ കാത്തിരുന്നാല്‍ പദ്ധതി ഗണപതി കല്യാണം പോലെയാകുമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

എത്രയും വേഗം പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. വഴിമുടക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര#്ക്ക് ചെവികൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. തര്‍ക്കങ്ങള്‍ തീര്‍ത്ത് ഭൂമി ഏറ്റെടുക്കാനാവും. അനുകൂല വിധി ഉണ്ടാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version