അംബാനിയുടെ മകളുടെ വിവാഹം ഡിസംബര്‍ 12 ന്; ചടങ്ങുകള്‍ക്കായി ഉദയ്പുരിലെത്തുന്നത് 200 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍

ഇതിന് മുന്നോടിയായി ഡിസംബര്‍ എട്ട്,എമ്പത് തീയതികളില്‍ ആഘോഷച്ചടങ്ങുകള്‍ നടക്കും.

മുംബൈ: മുകേഷ് അംബാനിയുടെ മകളുടെ വിവാഹ ചടങ്ങുകള്‍ക്കായി രാജസ്ഥാനത്തിലെ ഉദയ്പുര്‍ മഹാറാണാ പ്രതാപ് എര്‍പോര്‍ട്ടില്‍ ഇറങ്ങുന്നത് 200 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍. ഡിസംബര്‍ 12 നാണ് അംബാനിയുടെ മകള്‍ ഇഷയും ആനന്ദ് പിരമലും മുംബൈയില്‍ വിവാഹിതരാവുന്നത്. ഇതിന് മുന്നോടിയായി ഡിസംബര്‍ എട്ട്,എമ്പത് തീയതികളില്‍ ആഘോഷച്ചടങ്ങുകള്‍ നടക്കും.

സാധാരണ ദിവസങ്ങളില്‍ ഉദയ്പുര്‍ വിമാനത്താവളത്തില്‍ 19 സര്‍വീസുകളാണുള്ളത്. എന്നാല്‍ അടുത്ത പത്തു ദിവസങ്ങളില്‍ 30 മുതല്‍ 50 വിമാനസര്‍വീസുകള്‍ നടത്തുമെന്നാണ് സൂചന. വിവാഹത്തിനെത്തുന്ന അതിഥികള്‍ക്കായാണ് അംബാനി കുടുംബം ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ ഏഴിന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉദയ്പുര്‍ വിമാനത്താവളത്തിലെ തിരക്ക് താരതമ്യേന വര്‍ധിച്ചിട്ടുണ്ട്.

വിമാനസര്‍വീസുകള്‍ കൂടാതെ നഗരത്തിലെ എല്ലാ പഞ്ചനക്ഷത്ര ഹോട്ടല്‍മുറികളും വിവാഹത്തിലെത്തുന്ന പ്രമുഖര്‍ക്കായി ദിവസങ്ങള്‍ക്കു മുമ്പ് ബുക്ക് ചെയ്തു കഴിഞ്ഞു. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ വിവാഹച്ചടങ്ങുകള്‍ക്കെത്തും.

ആയിരത്തോളം ആഡംബരകാറുകളും ഗതാഗത സൗകര്യത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്. ജാഗ്വാര്‍, പോര്‍ഷേ, മെഴ്സിഡസ്, ഓഡി, ബിഎംഡബ്ല്യു തുടങ്ങിയ ആഡംബരക്കാറുകള്‍ അതിഥികളെ വിമാനത്താവളത്തില്‍ നിന്ന് വേദിയിലെത്തിക്കും.

Exit mobile version