വിവാഹവീട്ടിൽ പോയതിൽ ജാഗ്രത കുറവുണ്ടായി; മാസ്‌ക് ധരിച്ചാണ് പോയത്; തെറ്റ് തിരുത്താൻ മടിയില്ലെന്നും കെ മുരളീധരൻ

കോഴിക്കോട്: കോഴിക്കോട് ചെക്യാട്ടെ വിവാഹവീട്ടിൽ പോയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കെ മുരളീധരൻ എംപി. വിവാഹവീട്ടിൽ പോയതിൽ ജാഗ്രതക്കുറവുണ്ടായെന്ന് കെ മുരളീധരൻ പറഞ്ഞു. മാസ്‌ക് ധരിച്ചാണ് താൻ പോയത്. തനിക്ക് രോഗലക്ഷണങ്ങളില്ല. തെറ്റു തിരുത്താൻ മടിയില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

ചെക്യാട്ടെ പ്രാദേശിക കോൺഗ്രസ് നേതാവിന്റെ വീട്ടിലെ വിവാഹത്തിന് എത്തിയ 43ഓളം പേർക്ക് കൊവിഡ് ബാധിച്ചിരുന്നു. വധൂവരന്മാരുൾപ്പടെ ഉള്ളവർക്ക് കൊവിഡ് പിടിപ്പെട്ടത്.

അതേസമയം, കൊവിഡ് പോസിറ്റീവായ വ്യക്തിയുടെ വിവാഹത്തിൽ താൻ പങ്കെടുത്തു എന്ന പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കി കെ മുരളീധരൻ എംപി നേരത്തെ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. വിവാഹത്തിന്റെ തലേദിവസമാണ് താൻ പോയതെന്നും കുപ്രചരണങ്ങൾ നടത്തി ജനങ്ങളിൽ നിന്നും അകറ്റി നിർത്താൻ ആരും ശ്രമിക്കേണ്ടെന്നും രാഷ്ട്രീയ പ്രേരിതമായ അനാവശ്യ വിമർശനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായും അദ്ദേഹം കുറിച്ചിരുന്നു.

Exit mobile version