ക്വാറന്റൈനില്‍ കഴിയവെ പാമ്പു കടിയേറ്റ ഒന്നര വയസുകാരിക്ക് കൊവിഡ് 19; പൈതലിനെ ജീവിതത്തിലേയ്ക്ക് തിരികെ എത്തിച്ച് രക്ഷകനായി എത്തിയ സിപിഎം നേതാവ് നിരീക്ഷണത്തില്‍

രാജപുരം: ക്വാറന്റൈനില്‍ കഴിയവെ പാമ്പുകടിയേറ്റ ഒന്നര വയസുകാരിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച അയല്‍വാസിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായി ജിനില്‍ മാത്യുവിനെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ബിഹാറില്‍ നിന്നെത്തിയ പാണത്തൂര്‍ വട്ടക്കയം സ്വദേശികളായ ദമ്പതികള്‍ക്കൊപ്പം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ഒന്നര വയസുകാരിക്ക് ചൊവ്വാഴ്ചയാണ് പാമ്പുകടിയേറ്റത്.

വീടിന്റെ ജനല്‍ കര്‍ട്ടണിനിടയില്‍ നിന്ന് അണലി കടിക്കുകയായിരുന്നു. നിലവിളി കേട്ട് ആളുകള്‍ ഓടിയെത്തിയെങ്കിലും കൊറോണ ഭീതിയെ തുടര്‍ന്ന് ആരും വീടിനകത്തേക്ക് കയറാന്‍ തയ്യാറായില്ല. ഇതിനിടയിലാണ് വിവരം അറിഞ്ഞെത്തിയ അയല്‍വാസിയും സിപിഎം വട്ടക്കയം ബ്രാഞ്ച് സെക്രട്ടറിയുമായ ജിനല്‍ മാത്യു വീടിനകത്തേക്ക് കയറി കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് പരിശോധനയില്‍ കോവിഡ് കണ്ടെത്തുകയായിരുന്നു. കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജിനല്‍ മാത്യു നിരീക്ഷണത്തിലായി. ഈ മാസം 16-നാണ് ബിഹാറില്‍ അധ്യാപകരായ ദമ്പതികളും കുഞ്ഞും വട്ടക്കയത്തെ വീട്ടിലെത്തിയത്.

Exit mobile version