മാമോദീസ ചടങ്ങില്‍ ഭക്ഷണം വിളമ്പിയ യുവാവിന് കോവിഡ്, വൈദികരുള്‍പ്പെടെ 80 പേര്‍ നിരീക്ഷണത്തില്‍

പത്തനംതിട്ട: മാമോദീസ ചടങ്ങില്‍ ഭക്ഷണം വിളമ്പിയ യുവാവിന് കോവിഡ്. ഇതോടെ വൈദികരുള്‍പ്പെടെ നിരവധി പേര്‍ നിരീക്ഷണത്തില്‍. തോട്ടപ്പുറം സെന്റ് മേരീസ് പള്ളിയില്‍ നടന്ന മാമ്മോദീസ ചടങ്ങില്‍ പങ്കെടുത്തവരെയാണ് നിരീക്ഷണത്തിലാക്കിയത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പള്ളിയില്‍ മാമോദീസ ചടങ്ങ് നടന്നത്. ഭക്ഷണം വിളമ്പിയ വാര്യാപുരം സ്വദേശിയായ യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവ് കേറ്ററിങ്ങുകാര്‍ക്കൊപ്പം ഭക്ഷണം വിളമ്പാന്‍ എത്തിയതായിരുന്നു.

ഈ യുവാവിനൊപ്പം ജോലി ചെയ്യുന്ന മറ്റൊരാള്‍ക്ക് നേരത്തെ കോവിഡ് പോസിറ്റിവായിരുന്നു. ഇയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവിന് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് യുവാവിന് രോഗം സ്ഥിരീകരിച്ചതായി അറിയിപ്പ് വന്നത്.

ഇതോടെ യുവാവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. മാമോദീസ ചടങ്ങില്‍ പങ്കെടുത്ത വൈദീകരുള്‍പ്പെടെ 80 പേരാണ് യുവാവിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇവര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

പള്ളിയില്‍ പങ്കെടുത്ത ചിലരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. യുവാവുമായി സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ് വ്യാപിക്കുകയാണ്. ഇത് അധികൃതരെ ഏറെ ആശങ്കയിലാക്കുകയാണ്.

Exit mobile version