വര്‍ഷയുടെ അക്കൗണ്ടിലേക്ക് വിദേശത്തുള്ള ഒരു ചാരിറ്റി സംഘടന ഒറ്റത്തവണ നിക്ഷേപിച്ചത് 60 ലക്ഷം രൂപ, സംഭവത്തിന് പിന്നില്‍ കുഴല്‍പ്പണ ബന്ധമോ, പരിശോധിക്കുമെന്ന് ഡിസിപി, ചാരിറ്റിയുടെ മറവിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ വെളിച്ചത്തേക്ക്, സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും തിരിച്ചടിയായേക്കും

കൊച്ചി: അമ്മയുടെ ചികിത്സയ്ക്കായി സമൂഹമാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥന നടത്തിയ കണ്ണൂര്‍ തളിപ്പറമ്പ സ്വദേശി വര്‍ഷയുടെ അക്കൗണ്ടിലേക്ക് ഒരു കോടി രൂപയിലേറെ പണമാണ് എത്തിയത്. വര്‍ഷയെ സഹായിക്കാനായി എത്തിയത് സന്നദ്ധപ്രവര്‍ത്തകരായ ഫിറോസ് കുന്നംപറമ്പിലും സാജന്‍ കേച്ചേരിയുമായിരുന്നു.

സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള വര്‍ഷയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് പിന്നാലെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് രൂപ അക്കൗണ്ടിലെത്തി. സംഭവം വലിയ വാര്‍ത്തയായിരുന്നു. ഒരു കോടി രൂപയിലേറെ യുവതിയുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയ സംഭവത്തില്‍ നിയമവിരുദ്ധ പണം ഇടപാടു സംഘമെന്നു സംശയിക്കുന്നതായി ഡിസിപി ജി.പൂങ്കുഴലി ഐപിഎസ് പറഞ്ഞു.

സംഭവത്തിനു ഹവാല, കുഴല്‍പ്പണ ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിക്കും. ഇത്ര വലിയ തുക കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിയത് അസ്വാഭാവികമായാണ് കാണുന്നത്. ഇക്കാര്യത്തില്‍ വിശദമായ പരിശോധനയ്ക്കു നിര്‍ദേശിച്ചിട്ടുണ്ടെന്നും ഡിസിപി പറഞ്ഞു.

ചികിത്സാ ആവശ്യത്തിനുള്ളതു കഴിച്ചുള്ള ബാക്കി തുക യുവതിയില്‍ നിന്നു തിരികെ ലഭിക്കുമെന്ന വിശ്വാസത്തില്‍ സുരക്ഷിത മാര്‍ഗം എന്ന നിലയില്‍ കുഴല്‍പ്പണം വര്‍ഷയുടെ അക്കൗണ്ടിലേക്കയച്ചതാണോ എന്നതാണു പൊലീസ് അന്വേഷിക്കുന്നത്.

വര്‍ഷയുടെ അക്കൗണ്ടിലേയ്ക്ക് 60 ലക്ഷം രൂപ വിദേശത്തുള്ള ഒരു ചാരിറ്റി സംഘടന ഒറ്റത്തവണയായി നിക്ഷേപിച്ചതായി പെണ്‍കുട്ടിയെ സഹായിച്ച യുവാവ് പറയുന്നു. ഇതില്‍ അസ്വഭാവികത ഉള്ളതായാണ് പൊലീസ് വിലയിരുത്തല്‍. അക്കൗണ്ടിലേയ്ക്ക് അഞ്ചു ലക്ഷവും മറ്റും ഇട്ടവരുമുണ്ടെന്നു യുവതിയും പറയുന്നു.

സര്‍ജറിക്കു കയറുന്നതിനു മുന്‍പാണ് താന്‍ അക്കൗണ്ട് പരിശോധിച്ചത്. അതിനു ശേഷം ആരെങ്കിലും വലിയ തുക നിക്ഷേപിച്ചോ എന്നതിനെക്കുറിച്ച് അറിയില്ലെന്നും ഇവര്‍ പറയുന്നു. സാധാരണ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ മുന്‍കൂട്ടി അക്കൗണ്ട് ഉടമകളുമായി കരാറിലേര്‍പ്പെടുന്നതായാണു വിവരം.

ഇതിന് ഒപ്പിട്ട ബ്ലാങ്ക് ചെക്കും പ്രോമിസറി നോട്ടുംവരെ തയാറാക്കും. ഇതിനുശേഷമാണ് വാട്‌സാപ്പിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും സഹായ അഭ്യര്‍ഥന. അക്കൗണ്ട് ഉടമകള്‍ ആശുപത്രി തിരക്കുകളില്‍ ആകുന്ന സമയം ചികിത്സയ്ക്കാവശ്യമുള്ള പണം നല്‍കി ബാക്കിയുള്ളവ സ്വന്തം അക്കൗണ്ടിലേയ്ക്ക് മാറ്റുകയും ചെയ്യും.

അതേസമയം, രോഗി മരിക്കുന്ന സാഹചര്യമുണ്ടായാല്‍ ആശുപത്രി ബില്‍ കിഴിച്ചുള്ള തുക ഇവര്‍ സ്വന്തം അക്കൗണ്ടിലേയ്ക്ക് മാറ്റും. സാധാരണക്കാരായ ആളുകള്‍ ആവശ്യം കഴിഞ്ഞാല്‍ ബാക്കിയുള്ള തുക എതിര്‍പ്പ് അറിയിക്കാതെ തട്ടിപ്പു സംഘങ്ങള്‍ക്കു കൈമാറുകയും ചെയ്യും.

എന്നാല്‍ വര്‍ഷയുടെ കാര്യത്തില്‍ അതിനു സാധിക്കാത പോയതാണ് ഇപ്പോഴുള്ള തര്‍ക്കങ്ങളിലേയ്ക്കും ഭീഷണികളിലേയ്ക്കും കാര്യങ്ങള്‍ എത്തിച്ചത്. അക്കൗണ്ടില്‍ അധികം വന്ന തുക മറ്റുള്ള രോഗികളെ സഹായിക്കാനാണ് ചെലവഴിക്കുക എന്ന് ഇവര്‍ അവകാശപ്പെടുമെങ്കിലും ഇത് എന്താണു ചെയ്യുന്നത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല.

സമൂഹമാധ്യമങ്ങള്‍ വഴി ചാരിറ്റി തട്ടിപ്പ് നടക്കുന്നതായി നേരത്തേയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായിരുന്നില്ല. ചാരിറ്റിയുടെ മറവിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ പുറത്തു വരുന്നതോടെ സ്വമനസാല്‍ പണം നല്‍കാന്‍ തയാറാകുന്നവരെ പിന്തിരിപ്പിക്കുന്നതിനും സത്യസന്ധമായി സാമൂഹിക സേവനം നടത്തുന്നവരുടെ ആത്മാര്‍ഥ ചോദ്യം ചെയ്യപ്പെടാനും ഇടയാക്കുമെന്നും മറ്റുള്ളവര്‍ വ്യക്തമാക്കുന്നു.

അമ്മ രാധയുടെ കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് ലക്ഷങ്ങള്‍ വേണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെയാണ് സമൂഹമാധ്യമങ്ങളിലൂടെ കേരളത്തിനു മുന്നില്‍ വര്‍ഷ കൈനീട്ടിയത്. വീഡിയോ എടുക്കാനും പോസ്റ്റ് ചെയ്യാനും വര്‍ഷയെ സഹായിച്ചത് സാജന്‍ കേച്ചേരിയായിരുന്നു.

എന്നാല്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ പണം അക്കൗണ്ടിലേക്ക് എത്തിയതോടെ സഹായിക്കാനെത്തിയ സൗജന്‍ കേച്ചേരിയടക്കമുള്ളവര്‍ പണം ആവശ്യപ്പെട്ട് നിരന്തരം തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് വര്‍ഷ പിന്നീട് സോഷ്യല്‍മീഡിയയിലൂടെ വെളിപ്പെടുത്തി.

സംഭവത്തില്‍ വര്‍ഷ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. വര്‍ഷയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഫിറോസ് കുന്നംപറമ്പിലിനും സാജന്‍ കേച്ചേരിക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്.

Exit mobile version