ഉത്രയുടെ ശരീരത്തില്‍ മൂര്‍ഖന്‍ പാമ്പിന്റെ വിഷം, ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം പുറത്ത്‌

കൊല്ലം: കൊല്ലം അഞ്ചലില്‍ ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തല്‍. ഉത്രയുടെ ശരീരത്തില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിന്റെ വിഷം കണ്ടെത്തിയെന്ന് തെളിയിക്കുന്ന രാസപരിശോധനാഫലം പുറത്തുവന്നു. നേരത്തെ ഉത്രയുടെ ആന്തരിക അവയവങ്ങളില്‍ സിട്രസിന്‍ മരുന്നിന്റെ സാന്നിധ്യവും കണ്ടെത്തിയിരുന്നു.

ആന്തരികാവയവങ്ങളുടെ രാസപരിശോധനയില്‍ ഉത്രയെ കടിച്ചത് മൂര്‍ഖന്‍ പാമ്പ് തന്നെയാണെന്ന് വ്യക്തമായി. രാസപരിശോധനാ ഫലം അന്വേഷണ സംഘത്തിന് ലഭിച്ചു. പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊന്നുവെന്ന മൊഴി ശരിവെക്കുന്നതാണ് രാസപരിശോധനാ ഫലവും.

കേസുമായി ബന്ധപ്പെട്ട് മൂര്‍ഖന്‍ പാമ്പിന്റെ ഡിഎന്‍എ പരിശോധനാഫലം ഉള്‍പ്പെടെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവരാനുണ്ട്. ഉത്രയുടെ ആന്തരിക അവയവങ്ങളില്‍ സിട്രസിന്‍ മരുന്നിന്റെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. ഈ മരുന്ന് ഉത്രയെ മയക്കി കിടത്താനായി ഉപയോഗിച്ചതാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

കേസുമായി ബന്ധപ്പെട്ട മറ്റു പരിശോധനാഫലങ്ങള്‍ വൈകാതിരിക്കാനായി ഡിജിപി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അടുത്തമാസം ആദ്യം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഉത്ര വധക്കേസില്‍ പരസ്യമായി ഭര്‍ത്താവ് സൂരജ് കുറ്റമേറ്റിരുന്നു.

അടൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് നാടകീയമായി സൂരജ് കുറ്റം സമ്മതിച്ചത്. രണ്ട് തവണയാണ് ഉത്രയെ കൊല്ലാന്‍ സൂരജ് പാമ്പിനെ വാങ്ങിയത്. മാര്‍ച്ച് 2-നും മാര്‍ച്ച് 26-നുമാണ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലാന്‍ സൂരജ് ശ്രമിച്ചത്. രണ്ടാമത്തെ ശ്രമത്തില് ഉത്ര കൊല്ലപ്പെടുകയായിരുന്നു.

Exit mobile version