തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികൾക്ക് കൂട്ടിരുന്നവർക്കും കൊവിഡ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്ക് കൂട്ടിരുന്നവർക്ക് കൊവിഡ് പകർന്നെന്ന റിപ്പോർട്ടിൽ ആശങ്ക. ശസ്ത്രക്രിയ കഴിഞ്ഞവരെ പ്രവേശിപ്പിച്ച വാർഡിലാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. നിർബന്ധിച്ച ശേഷമാണ് അധികൃതർ പരിശോധന നടത്താൻ തയാറായതെന്നും രോഗം ബാധിച്ചവർ ആരോപിച്ചു.

അതേസമയം, രോഗികളുടെ ഒപ്പം വരുന്നവർ നിയന്ത്രണം പാലിക്കുന്നില്ലെന്നും ഇതാണ് രോഗങ്ങൾ പകരാനുള്ള കാരണമെന്നുമാണ് മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന വിശദീകരണം. ശസ്ത്രക്രിയ കഴിഞ്ഞ ഒരു രോഗി കൊവിഡ് പോസിറ്റീവ് ആയതോടെ മറ്റ് രോഗികളോട് വീട്ടിലേക്ക് പോകാൻ നിർദേശിക്കുകയായിരുന്നുവെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.

അധികൃതരോട് അങ്ങോട്ട് ആവശ്യപ്പെട്ടിട്ടാണ് കൊവിഡ് പരിശോധ നടത്തിയത്. പരിശോധഫലം വന്നപ്പോൾ പോസിറ്റീവ് ആയെന്നും രോഗബാധിതർ പറയുന്നു. പരിശോധന നടത്താതെ വീടുകളിലേക്ക് പോയിരുന്നെങ്കിൽ കൊവിഡ് വ്യാപനത്തിന് ഇടയാക്കുമായിരുന്നില്ലേ എന്നാണ് രോഗികൾ ഉയർത്തുന്ന ചോദ്യം. കൊവിഡ് പോസിറ്റീവെന്ന് സ്ഥിരീകരിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

അതേസമയം, അഞ്ച് ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാരടക്കം 30 പേർ ക്വാറന്റൈനിലാണ്.

Exit mobile version