വലിയ ആഗ്രഹമായിരുന്ന മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബായിയില്‍ നിന്നുമെത്തി; തിരൂരില്‍ ക്വാറന്റീനില്‍ കഴിയവെ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

തിരൂര്‍; മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയ പ്രവാസി ക്വാറന്റീന്‍ കേന്ദ്രത്തില്‍ കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം ജില്ലയിലെ തിരൂര്‍ തെക്കന്‍ അന്നാര താണിക്കാട് സെയ്തലവി ഹാജിയുടെ മകന്‍ അന്‍വര്‍ ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു.

ഈ മാസം 18നായിരുന്നു മകളുടെ വിവാഹം തീരുമാനിച്ചിരുന്നത്. വിവാഹത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞ മാസം 30 ന് ആണ് അന്‍വര്‍ ദുബായിയില്‍ നിന്നും നാട്ടിലെത്തിയത്. തുടര്‍ന്ന് നഗരസഭയുടെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

തിരൂര്‍ നഗരസഭയുടെ ഏഴൂര്‍ റോഡിലെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയവെ കഴിഞ്ഞ ദിവസമാണ് അന്‍വറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന് ഭക്ഷണവുമായി എത്തിയ വൊളന്റിയര്‍മാരാണ് അന്‍വര്‍ ബോധരഹിതനായി കിടക്കുന്നത് കണ്ടത്.

ഉടന്‍തന്നെ വിവരം ആരോഗ്യപ്രവര്‍ത്തകരേയും പോലീസിനെയും അറിയിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സ്ഥലത്തെത്തിയ പോലീസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് മൃതദേഹം ആശുപത്രിയില്‍ എത്തിച്ചു. ഭാര്യ പര്‍വീണ്‍ ബാനു, മക്കള്‍: ഫഹ്മിദ, അനീന.

Exit mobile version