‘ജനല്‍ തുറന്നിട്ടാല്‍ കൊറോണ മതില്‍ ചാടി ഓടി വരില്ല’: നാട്ടിലെത്തിയ ഭാര്യയും കുഞ്ഞും നേരിട്ട അവസ്ഥയെ കുറിച്ച് പ്രവാസിയുടെ കുറിപ്പ്

തൃശ്ശൂര്‍: ഈ കോവിഡ് കാലത്ത് പ്രവാസികളെ പലരും അത്രമേല്‍ അകറ്റി നിര്‍ത്തുകയാണ്. പ്രവാസികളെല്ലാം കൊറോണ വാഹകരാണെന്ന ചിന്തയിലാണ് പലരും പെരുമാറുന്നത്. സ്വന്തം വീട്ടില്‍ ക്വാറന്റീന് സൗകര്യമുള്ളവരാണ് വരുന്നവരില്‍ അധികവും, എന്നാല്‍ സ്വന്തം വീട്ടില്‍ അവര്‍ നില്‍ക്കുന്നതിന് അയല്‍പക്കക്കാര്‍ക്കാണ് പ്രശ്‌നം. അതുവരെ സ്‌നേഹിച്ചു കഴിഞ്ഞവര്‍ പെട്ടെന്ന് ഭയത്തോടെയാണ് പിന്നീട് നോക്കുന്നത്.

അത്തരത്തില്‍ തന്റെ ഭാര്യയും കുഞ്ഞും അനുഭവിക്കേണ്ടി വന്ന അവസ്ഥ വിവരിച്ചുള്ള
പ്രവാസിയുടെ കുറിപ്പ് ശ്രദ്ധേയമാകുകയാണ്. മധുരാജ് എന്നയാളാണ് മസ്‌കറ്റില്‍ നിന്നും നാട്ടിലെത്തിയ ഭാര്യയോടും കുഞ്ഞിനോടുമുണ്ടായ നാട്ടുകാരുകാരുടെ പ്രതികരണം പങ്കുവച്ചിരിക്കുന്നത്.

”ഒരു പ്രധാന കാര്യം നിങ്ങളുമായി പങ്കുവെക്കാന്‍ ആണ് ഇ കുറിപ്പ് എഴുതുന്നത്. മകളും ഭാര്യയും ജൂണ്‍ 23 ന് മസ്‌കറ്റില്‍ നിന്നും കൊച്ചിയിലേക്കു പോയിരുന്നു. ഏകദേശം രാത്രി 11.30 ന് അവര്‍ വീട്ടില്‍ എത്തി. ഹെല്‍ത്ത്കാരുടെ എല്ലാ നിര്‍ദേശങ്ങളും പാലിച്ചാണ് അവര്‍ അവിടെ വരെ എത്തിയത്. വീട്ടില്‍ ഉണ്ടായിരുന്ന എന്റെ അമ്മയും ചേട്ടനും മാറി നില്‍ക്കണമെന്ന നിര്‍ദേശം ഉണ്ടായിരുന്നു. അവരും അവിടെ നിന്ന് മാറിയിരുന്നു.

ആദ്യം 14 ദിവസം quaratinil നില്കണം എന്നാണ് നിര്‍ദേശം ഉണ്ടായിരുന്നത്. അതിനിടയില്‍ അവര്‍ വിളിച്ചു covid ടെസ്റ്റ് ചെയ്യണം എന്ന് പറയുകയും അവര്‍ തന്നെ ആംബുലന്‍സ് അയക്കുകയും ഇവര്‍ പോയി ടെസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ടു ദിവസത്തിനു ശേഷം റിസള്‍ട്ട് വന്നു നെഗറ്റീവ്. 14 ദിവസം കഴിഞ്ഞപ്പോള്‍ ഹെല്‍ത്തില്‍ നിന്നും വിളിച്ചു പറഞ്ഞു. വീടെല്ലാം വൃത്തിയാക്കണം വാതിലുകളും ജനലുകളും തുറന്നിടണം എന്ന്. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ രണ്ടുപേര്‍ ചേര്‍ന്നു എല്ലാം ക്ലീന്‍ ആകുകയും ചെയ്തു.

ഇന്നേക്ക് 17 ദിവസം ആയി ഒറ്റക്കാണ് അവര്‍ കഴിയുന്നത്. ചേട്ടന്‍ പുറത്ത് വന്നു ഭക്ഷണം എത്തിച്ചു കൊടുക്കുകയും ചെയ്യാറുണ്ട്. ഇന്ന് പെട്ടന്നു ഹെല്‍ത്തില്‍ നിന്നും വിളിച്ചു അയല്പക്കത്തെ ആരോ പരാതി കൊടുത്തു ഇവര്‍ ജനലും വാതിലും എല്ലാം തുറന്നിട്ട് പുറത്ത് നില്‍ക്കുന്നതും കണ്ടു എന്ന്. ഹെല്‍ത്ത്കാരുടെ നിര്‍ദേശം ലഭിച്ചത് അനുസരിച്ചാണ് അങ്ങനെ ചെയ്തതു.

ഇത്രയും നാള്‍ ഒരു അമ്മയും 5 വയസുള്ള കുഞ്ഞും അപ്പുറത്തെ വീട്ടില്‍ ഒറ്റക്ക് താമസിച്ചിട്ട് ഒന്ന് അകലെ നിന്നെങ്കിലും അന്ന്വേഷിക്കാത്ത ആളുകള്‍ പെട്ടന്നു ഒരു പരാതിയുമായി വരുന്നു. തൊട്ടു അപ്പുറത്തു ഉള്ളവര്‍ അല്ലെ ഒന്ന് വിളിച്ചു ചോദിക്കാന്‍ ഉള്ള മര്യാദ കാണിച്ചിട്ട് പോരെ പരാതി.

മുന്‍പ് ഞങ്ങള്‍ താമസിച്ചിരുന്ന സ്ഥലങ്ങളില്‍ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ അയല്പക്കവുമായി ഒരു കുടുംബം പോലെ കഴിഞ്ഞ ആളുകള്‍ ആണ് ഞങ്ങള്‍. അതു വലപ്പാട് ആയാലും ഇതിനു മുന്‍പ് താമസിച്ച ചാഴുര്‍ വായനശാല അടുത്തായാലും..

നാടിനു പുറത്ത് നിന്ന് വരുന്നവര്‍ എല്ലാം covid ആയി വരുന്നവരാണ് എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ തിരുത്തണം.. കൂടാതെ covid ജനല്‍ തുറന്നിട്ടാല്‍ മതില്‍ ചാടി ഓടി വരില്ല എന്നും ഇതു പകരുന്നതിന്റെ ശാസ്ത്രീയ വശം മനസിലാക്കാനും ആളുകള്‍ ശ്രമിക്കണം.

ഇപ്പൊ താമസിക്കുന്ന ചാഴുര്‍ ദുബായ് റോഡിനു അടുത്തുള്ള ആരെങ്കിലും ഇതു വായിക്കുന്നുണ്ടെങ്കില്‍ അവരെ ഒന്ന് പറഞ്ഞു മനസിലാക്കണം.. ശാരീരിക അകലം മാത്രമല്ല മാനസിക അടുപ്പവും കൂടി വേണം..

നമ്മുടെ നാടിനു ഒരിക്കലും യോജിക്കാത്ത ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആരും ചെയ്യരുത്. അകലെയുള്ള ബന്ധുക്കളെക്കാള്‍ അടുത്തുള്ള അയല്പക്കം ആയിരിക്കും എപ്പോളും ഉണ്ടാകുക എന്ന് വിശ്വസിക്കുന്ന അല്ലേല്‍ അങ്ങനെ പ്രവര്‍ത്തിച്ചിരുന്നവര്‍, ജീവിച്ചിരുന്നവരാണ് ഞങ്ങള്‍.. ഇതു എഴുതുന്നത് ആരും ഇത്തരത്തില്‍ ആരോടും പെരുമാറാതെ സ്‌നേഹവും കരുതലും കൊണ്ടേ നമുക്ക് മുന്നോട്ട് പോകാന്‍ സാധിക്കു എന്ന് ഓര്‍പ്പിക്കാന്‍ കൂടി ആണ്.. നമ്മള്‍ മനുഷ്യര്‍ സാമൂഹ്യ ജീവികള്‍ അല്ലെ….ഭയമല്ല ജാഗ്രതയാണ് വേണ്ടത്..

Exit mobile version