ജനങ്ങളെ കൊറോണ വൈറസിനരികിലേക്ക് കൂട്ടിക്കൊണ്ടുപോയി രോഗിയാക്കാന്‍ ശ്രമിക്കുന്നു, കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ക്ക് കടുത്ത മാനസികരോഗം; മന്ത്രി എംഎം മണി

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വ്യാപിക്കുകയാണ്. ദിനംപ്രതി നൂറുകണക്കിന് ആളുകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. കൊവിഡിനെ പിടിച്ചുകെട്ടാനുള്ള പരിശ്രമത്തിലാണ് രാപകല്‍ ഭേദമന്യേ സംസ്ഥാന സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം.

എന്നാല്‍ അതിനിടെയാണ് നിയന്ത്രണങ്ങളും നിര്‍ദേശങ്ങളുമെല്ലാം ലംഘിച്ച് കോണ്‍ഗ്രസ്-ബിജെപി സമരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കൊവിഡ് വ്യാപിക്കുന്ന സമയത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി എം.എം മണി.

ജനങ്ങളെ കൊറോണ വൈറസിനരികിലേക്ക് കൂട്ടിക്കൊണ്ടുപോയി കോവിഡ് രോഗിയാക്കുക എന്ന കടുത്ത മാനസിക രോഗമാണ് കോണ്‍ഗ്രസ് – ബി.ജെ.പി. നേതാക്കള്‍ക്കെന്ന് മണി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.

കോവിഡ് രോഗികളുടെ എണ്ണം കുറച്ചു കാണിക്കുന്നുവെന്ന് പ്രചരിപ്പിച്ച പ്രതിപക്ഷ നേതാക്കള്‍ ഇപ്പോള്‍ കൂട്ടി കാണിക്കുന്നുവെന്ന പ്രചരണത്തില്‍! ട്രിപ്പിള്‍ ലോക് ഡൗണിലുള്ള സ്ഥലങ്ങളില്‍ നിന്നു പോലും ജനങ്ങളെ കബളിപ്പിച്ച് തെരുവിലിറക്കി കോവിഡ് വ്യാപിപ്പിക്കാനുള്ള ശ്രമം തുടരുകയാണ് ഇക്കൂട്ടരെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

കോവിഡ് രോഗികളുടെ എണ്ണം കുറച്ചു കാണിക്കുന്നുവെന്ന് പ്രചരിപ്പിച്ച പ്രതിപക്ഷ നേതാക്കള്‍ ഇപ്പോള്‍ കൂട്ടി കാണിക്കുന്നുവെന്ന പ്രചരണത്തില്‍! ട്രിപ്പിള്‍ ലോക് ഡൗണിലുള്ള സ്ഥലങ്ങളില്‍ നിന്നു പോലും ജനങ്ങളെ കബളിപ്പിച്ച് തെരുവിലിറക്കി കോവിഡ് വ്യാപിപ്പിക്കാനുള്ള ശ്രമം തുടരുകയാണ് ഇക്കൂട്ടര്‍.

ജനങ്ങളെ കൊറോണ വൈറസിനരികിലേക്ക് കൂട്ടിക്കൊണ്ടുപോയി കോവിഡ് രോഗിയാക്കുക എന്ന കടുത്ത മാനസിക രോഗമാണ് കോണ്‍ഗ്രസ് – ബി.ജെ.പി. നേതാക്കള്‍ക്ക് പിടിപെട്ടിരിക്കുന്നത്. ഇവരുടെ ‘പരിപാടികള്‍’ കാണുന്ന എല്ലാവര്‍ക്കും ഇത് മനസ്സിലാകും.

ഈ അവസരത്തില്‍ കോവിഡില്‍ നിന്നും രക്ഷനേടാന്‍ കൈക്കൊള്ളുന്ന മുന്‍കരുതലുകള്‍ക്കൊപ്പം
ഇവരുടെ കാര്യത്തിലും അതേ മുന്‍കരുതലുകളെങ്കിലും സ്വീകരിക്കാന്‍ വളരെ ജാഗ്രതയോടെ ജനങ്ങള്‍ തയ്യാറാകേണ്ടിയിരിക്കുന്നു.

Exit mobile version