പ്രവാസി സുഹൃത്തിന് വീട്ടില്‍ ക്വാറന്റീന്‍ സൗകര്യമില്ല: സ്വന്തം വീട് വിട്ട് നല്‍കി, കുടുംബസമേതം അങ്കണവാടിയില്‍ താമസം; നാടിന് മാതൃകയായി സുധീര്‍ അലിയുടെ മഹാനന്മ

തൃശ്ശൂര്‍: കോവിഡ് കാലത്ത് പ്രവാസികളെ അവഗണനയോടെയാണ് പലരും കാണുന്നത്. ഈ സമയത്ത് സ്വന്തം വീട് ക്വാറന്റീന് വിട്ടുകൊടുത്ത സുധീര്‍ അലിയുടെ നന്മയെ പ്രശംസിക്കുകയാണ് സോഷ്യല്‍ ലോകം.

എറിയാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 22 സ്വദേശിയായ തറപ്പറമ്പില്‍ സുധീര്‍ അലി വീട്ടില്‍ ക്വാറന്റീന്‍ സൗകര്യമില്ലാത്ത സുഹൃത്തിന് വേണ്ടിയാണ് സ്വന്തം വീട് വിട്ടുനല്‍കിയത്. സുഹൃത്തായ മാടത്തിങ്കല്‍ കൈലാസന് ക്വാറന്റീന് വേണ്ടിയാണ് വീട് നല്‍കിയത്.

കോവിഡ് കാലം ഭീതി ജനകമാവുമ്പോള്‍ മനുഷ്യത്വത്തിലൂടെ നാടിന് തന്നെ മാതൃകയായിരിക്കുകയാണ് സുധീര്‍ അലി. തന്റെ മക്കളെയും ഭാര്യയെയും കൂട്ടി അങ്കണവാടിയിലേക്ക് താമസം മാറ്റുകയായിരുന്നു ഇദ്ദേഹം.

പ്രവാസ ലോകത്തു നിന്നും വരുന്നവരെ ശത്രുവോടെന്ന പോലെ
നോക്കി കാണുന്ന ഈ കൊറോണ കാലത്ത് സ്വന്തം വീട് ക്വാറന്റൈന്‍ സൗകര്യത്തിനു വിട്ടു കൊടുത്ത സുധീറലിയെ എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസാദിനിമോഹനന്‍ അനുമോദിച്ചു

സിപിഎം പേബസാര്‍ ബ്രാഞ്ച് അംഗം കൂടിയാണ് സുധീറലി. ചടങ്ങില്‍ വൈസ് പ്രസിഡണ്ട് എംകെ സിദ്ധീഖ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അംബികാ ശിവപ്രിയന്‍ വാര്‍ഡ് മെമ്പര്‍ ജിജി സാബു ,ടിപി റഹിം, ഇജാസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Exit mobile version