തലസ്ഥാനത്ത് സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണം; തിരുവനന്തപുരം അഗ്‌നിപര്‍വ്വതത്തിന് മുകളിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തലസ്ഥാനത്ത് സമ്പര്‍ക്ക രോഗികള്‍ കൂടുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നും നഗരം ഇപ്പോള്‍ അഗ്‌നിപര്‍വ്വതത്തിന് മുകളിലാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. അതേസമയം സാമൂഹിക വ്യാപനം ഉണ്ടായാല്‍ അത് മറച്ചുവെക്കില്ല എന്നും സര്‍ക്കാര്‍ തന്നെ ആ കാര്യം ആദ്യം പറയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കുമരിച്ചന്തയിലെ മത്സ്യവില്‍പ്പനക്കാരന് കന്യാകുമാരി ബന്ധമുണ്ടെന്നും വൈറസ് ബാധ സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയായ മെഡിക്കല്‍ റെപ്രസെന്റേറ്റീവിന് ധാരാളം ഡോക്ടര്‍മാരുമായി ബന്ധമുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം തലസ്ഥാനത്ത് സൊമാറ്റോ ഡെലിവറി ബോയിക്ക് രോഗം സ്ഥിരീകരിച്ചതോടെ നഗരത്തിലെ മുഴുവന്‍ ഭക്ഷണ വിതരണ ജീവനക്കാര്‍ക്കും രണ്ടുദിവസത്തിനുള്ളില്‍ ആന്റിജന്‍ പരിശോധന നടത്താന്‍ തീരുമാനിച്ചെന്നും ഇന്നും നാളെയുമായി പരിശോധനകളുടെ എണ്ണം കൂട്ടുമെന്നും തലസ്ഥാനത്തെ ആശുപത്രികള്‍ സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡെലിവറി ബോയിക്ക് രോഗം സ്ഥീകരിച്ചതിനെ തുടര്‍ന്ന് കണ്ടെയിന്‍മെന്റ് മേഖലകളില്‍ ഭക്ഷണ വിതരണം നിര്‍ത്തലാക്കി. രോഗം സ്ഥിരീകരിച്ച ഡെലിവറി ബോയ് നഗരത്തിലെ പല പ്രധാന ഹോട്ടലുകളില്‍ നിന്നും മിക്ക സ്ഥലങ്ങളിലേക്കും ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്. ബുധനാഴ്ചയാണ് ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായത്. ക്വാറന്റീനില്‍ കഴിയുന്നവരുടെ വീടുകളിലെ ഭക്ഷണം വിതരണത്തിലൂടെയാകാം ഇയാള്‍ക്ക് രോഗം പിടിപ്പെട്ടത് എന്നാണ് നിഗമനം.

അതേസമയം തലസ്ഥാനത്ത് ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടി വരികയാണ്. ഇരുപത് ദിവസത്തിനിടെ 22 സമ്പര്‍ക്ക കേസുകളാണ് ഉണ്ടായത്. ഇതില്‍ 13 ഉം ഉറവിടമില്ലാത്തത്. ഈ സാഹചര്യത്തില്‍ തലസ്ഥാനം കൂടുതല്‍ ജാഗ്രതയിലേക്ക് കടക്കുകയാണ്. തിരുവനന്തപുരത്ത് നാല് നിയന്ത്രിത മേഖലകള്‍ കൂടി പ്രഖ്യാപിച്ചു. വെള്ളനാട് ഗ്രാമപഞ്ചായത്തിലെ വെള്ളനാട് ടൗണും കണ്ണമ്പള്ളിയും പാളയം മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള വാണിജ്യ മേഖലയിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നാണ് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം.

Exit mobile version