സംസ്ഥാനത്ത് മത്തിയുടെയും അയലയുടെയും ലഭ്യതയില്‍ വന്‍ ഇടിവ്; പഠന റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മത്തിയുടെയും അയലയുടെയും ലഭ്യതയില്‍ വന്‍ ഇടിവെന്ന് പഠന റിപ്പോര്‍ട്ട്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം പുറത്തുവിട്ട വാര്‍ഷിക പഠന റിപ്പോര്‍ട്ടില്‍ മുന്‍വര്‍ഷത്തെക്കാള്‍ 15.4 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

മത്തിയുടെ ലഭ്യത കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് കൂപ്പുകുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 44,320 ടണ്‍ മത്തിയാണ് ലഭിച്ചത്. 2018ല്‍ ഇത് 77,093 ടണ്‍ ആയിരുന്നു. 2012ല്‍ 3.9 ലക്ഷം ടണ്‍ ആണ് കേരളത്തില്‍ നിന്ന് ലഭിച്ചത്. സമുദ്ര ആവാസവ്യവസ്ഥയിലെ മാറ്റങ്ങള്‍ മത്തിയുടെ വളര്‍ച്ചയെ കാര്യമായി ബാധിക്കുന്നതാണ് ലഭ്യത കുറവിന് കാരണം.

അതേസമയം അയലയുടെ ലഭ്യത മുന്‍വര്‍ഷത്തേക്കാള്‍ 50 ശതമാനമാണ് കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം ലഭിച്ചത് 40,554 ടണ്‍ അയലയാണ്. എന്നാല്‍ 2018ല്‍ കേരളത്തില്‍ ഏറ്റവും അധികം ലഭിച്ച ഒരു മത്സ്യമായിരുന്നു അയല. ഇത്തവണ കൊഴുവയാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ലഭിച്ച മത്സ്യം. എന്നാല്‍ മത്സ്യലഭ്യതയില്‍ കുറവുണ്ടായെങ്കിലും രാജ്യത്തെ സമുദ്ര മത്സ്യോല്‍പാദനത്തില്‍ സംസ്ഥാനം മൂന്നാം സ്ഥാനം നിലനിര്‍ത്തി. ഒന്നും രണ്ടും സ്ഥാനത്ത് തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ്.

Exit mobile version