ലോകത്തിന്റെ ഇരുകോണുകളിലിരുന്ന് ആറുവര്‍ഷം നീണ്ട പ്രണയം, വിവാഹത്തിനായി നാട്ടിലെത്തിയപ്പോള്‍ കോവിഡ് വില്ലനായി, ഒടുവില്‍ ഫിലിപ്പിന്‍സ് യുവതിക്ക് താലി ചാര്‍ത്തി കോഴിക്കോട്ടുകാരന്‍

കോഴിക്കോട്: ലോകത്തിന്റെ രണ്ടുകോണുകളിലിരുന്ന് പ്രണയിച്ച് മലയാളക്കരയുടെ മരുമകളാകാന്‍ കടല്‍കടന്നെത്തിയ ഫിലിപ്പിന്‍സ് സ്വദേശിനിക്ക് ഒടുവില്‍ മാംഗല്യം. ഫിലിപ്പിന്‍സ് സ്വദേശിനി മിര്‍നയും കോഴിക്കോട് സ്വദേശി അരുണ്‍ കൃഷ്ണനുമായുള്ള വിവാഹം കഴിഞ്ഞദിവസമാണ് നടന്നത്.

ഫേസ്ബുക്കിലൂടെയാണ് മിര്‍നയും അരുണ്‍ കൃഷ്ണനും തമ്മില്‍ പരിചയപ്പെട്ടത്. ലോകത്തിന്റെ ഇരുകോണുകളിലുമിരുന്ന് ആറ് വര്‍ഷം പ്രണയിച്ചതിന് ശേഷം വിവാഹമെന്ന തീരുമാനത്തിലേക്ക് ഇരുവരുമെത്തുകയായിരുന്നു. ഇരുവരുടെയും വീട്ടുകാര്‍ക്കും എതിര്‍പ്പില്ലെന്നും അറിയിച്ചു.

ഇതോടെ കല്യാണത്തിന്റെ ഒരുക്കങ്ങള്‍ക്കായി മിര്‍ന കേരളത്തിലെത്തി. എന്നാല്‍ അപ്പോഴേക്കും വില്ലനായി കോവിഡ് എത്തിയിരുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നതിനാല്‍ മിര്‍ന കോഴിക്കോട്ട് ലോക്കായി. ഇതോടെ മിര്‍നയും അരുണും തമ്മിലുള്ള വിവാഹം നീണ്ടുപോയി.

കല്യാണം ആഘോഷമായി നടത്താന്‍ കാത്തിരുന്നിട്ട് കാര്യമില്ലെന്നായപ്പോള്‍ നാട്ടിലെ ക്ഷേത്രത്തില്‍ വെച്ച് അരുണ്‍ മിര്‍നക്ക് താലി ചാര്‍ത്തുകയായിരുന്നു. സ്വപ്നം സഫലമായെങ്കിലും. എങ്കിലും കാത്തിരുന്ന കല്യാണം കൂടാന്‍ ബന്ധുക്കള്‍ എത്താത്തതിന്റെ വിഷമം ബാക്കിയാണ് മിര്‌നയ്ക്ക്. മിര്‍നയുടെ ബന്ധുക്കള്‍ക്കായി ഫിലിപ്പൈന്‍ രീതിയില്‍ കൂടി ചടങ്ങുകള്‍ നടത്തണമെന്നുണ്ട്. ഇതിനായി കൊവിഡ് കാലം കഴിയാനുള്ള കാത്തിരിപ്പിലാണ് ഇരുവരും.

Exit mobile version