ഗതാഗത മേഖല കടുത്ത പ്രതിസന്ധിയില്‍, കോവിഡ് കാലത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ, മിനിമം ചാര്‍ജ് ദൂരം 2.5 കിലോമീറ്ററായി കുറക്കാനും നിര്‍ദേശം

തിരുവനന്തപുരം: കോവിഡ് കാലത്ത് ഗതാഗത മേഖല കടുത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. ഇത് സംബന്ധിച്ച ഇടക്കാല ശുപാര്‍ശ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാറിന് കൈമാറി.

വ്യാഴാഴ്ച രാത്രിയാണ് ശുപാര്‍ശ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാറിന് കൈമാറിയത്. കോവിഡ് കാലത്തേക്ക് മാത്രമായാണ് റിപ്പോര്‍ട്ട് നല്കിയിരിക്കുന്നത്. അന്തിമ റിപ്പോര്‍ട്ടിലേക്ക് കമ്മീഷന്‍ എത്തിയിട്ടില്ല. ട്രാസ്‌പോര്‍ട്ട് സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് കൈമാറിയിരിക്കുന്നത്.

വെള്ളിയാഴ്ച രാവിലെ ഗതാഗത മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും തമ്മില്‍ വിഷയത്തില്‍ ചര്‍ച്ച നടക്കും. ഇതിന് ശേഷം ഗതാഗത വകുപ്പ് ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറും. വിവിധ തലങ്ങളില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനും മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം കുറയ്ക്കാനും ശുപാര്‍ശയുണ്ട്.

ഓഡിനറി സര്‍വ്വീസുകള്‍ക്ക് 30 ശതമാനവും അതിന് മുകളിലുള്ളവയ്ക്ക് 40 ശതമാനവും അതിനും മുകളിലുള്ളതിന് 50 ശതമാനവും വര്‍ധിപ്പിക്കണമെന്നാണ് ശുപാര്‍ശ. ഒപ്പം മിനിമം ചാര്‍ജ് 8 രൂപയായി നിലനിര്‍ത്തിക്കൊണ്ട് ആ ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദുരപരിധി കുറയ്ക്കാനുളള ശുപാര്‍ശയും റിപ്പോര്‍ട്ടിലുണ്ട്. മിനിമം ചാര്‍ജില്‍ ഇപ്പോള്‍ സഞ്ചരിക്കാവുന്നത് അഞ്ച് കിലോമീറ്ററാണ്. അത് 2.5 കിലോമീറ്ററായി കുറച്ച് ചാര്‍ജ് വര്‍ധനവ് കൊണ്ടുവരുക എന്നതാണ് ശുപാര്‍ശ.

Exit mobile version