വെള്ളക്കെട്ടില്‍ ഒഴുകിയെത്തി പണവും രേഖകളും അടങ്ങിയ പഴ്‌സ്; ഉടമയെ കണ്ടെത്തി തിരികെ ഏല്‍പ്പിച്ച്‌ പുഷ്പകുമാര്‍, നഷ്ടപ്പെട്ടുവെന്ന് മനസില്‍ ഉറപ്പിച്ചത് തിരികെ ലഭിച്ച സന്തോഷത്തില്‍ സുനില്‍

മാവേലിക്കര: വെള്ളക്കെട്ടില്‍ ഒഴുകിയെത്തിയ പണവും രേഖകളും അടങ്ങിയ പഴ്‌സ് ഉടമയെ തിരിച്ച് ഏല്‍പ്പിച്ച് മാതൃകയായി കണ്ണമംഗലംതെക്ക് പാലാഴിയിലെ പലചരക്ക് കച്ചവടക്കാരനായ പുഷ്പകുമാര്‍. പലചരക്ക് കച്ചവടക്കാരനായ പുഷ്പകുമാര്‍ ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ കായംകുളത്തിന് സ്‌കൂട്ടറില്‍ പോകവെ മനായി പാലത്തിന് സമീപം വച്ച് വാഹനം വെള്ളക്കെട്ടില്‍ പെട്ടു. ഈസമയം വാഹനം കരക്കെത്തിക്കാനായി ശ്രമിക്കുമ്പോള്‍ വെള്ളക്കെട്ടിലൂടെ ഒഴുകി വരുന്ന പഴ്‌സ് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

ഉടന്‍തന്നെ വാഹനത്തിന്റെ മുന്‍ചക്രങ്ങള്‍ ഉപയോഗിച്ച് പഴ്‌സിന്റെ ഒഴുക്ക് തടഞ്ഞ് പരിശോധിച്ചപ്പോള്‍ 14300 രൂപയും എറ്റിഎം, പാന്‍കാര്‍ഡ്, ആധാര്‍കാര്‍ തുടങ്ങിയവ പഴ്‌സില്‍ നിന്നും ലഭിച്ചു. പിന്നാലെ അദ്ദേഹം മാവേലിക്കര പോലീസിനെ സമീപിക്കുകയായിരുന്നു. പഴ്‌സ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

ശേഷം പഴ്‌സിന്റെ ഉടമയായ ദേവസ്വം ശാന്തിയായ കല്ലൂപ്പാറ പുതുശേരി അരീക്കര ഇല്ലം എകെ സുനില്‍കുമാറിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പഴ്സ് പോലീസ് സ്റ്റേഷനില്‍വച്ച് പുഷ്പകുമാര്‍ തന്നെ സുനില്‍കുമാറിന് കൈമാറി. ഭാര്യവീടായ കണ്ണമംഗലത്ത് എത്തിയശേഷം ഹരിപ്പാട്ടേ പുതിയ ജോലിസ്ഥലത്തേക്ക് മാറുന്നതിന്റെ ആവശ്യത്തിനായി ഹരിപ്പാട് ദേവസ്വം ഓഫീസിലേക്ക് പോകും വഴിയാണ് പഴ്‌സ് നഷ്ടപ്പെട്ടത്.

കണ്ണംമംഗലം മനായിപാലത്തിന് സമീപം സുനില്‍കുമാര്‍ വെള്ളക്കെട്ടില്‍ പെട്ടിരുന്നു. വാഹനം കരക്കെത്തിക്കുവാന്‍ വേണ്ടി നടത്തിയ ശ്രമത്തില്‍ പഴ്സ് കാണാതായതെന്ന് അദ്ദേഹം പറയുന്നു. നല്ല ഒഴുക്കുകാരണം പേഴ്സ് കനാലിലൂടെ ഒഴുകി തിരിച്ചു കിട്ടാത്തവിധം നഷ്ടമായി എന്നു വിചാരിച്ചിരിക്കുമ്പോഴാണ് പഴ്‌സ് തിരികെ കിട്ടിയെന്നുമുള്ള പോലീസ് സ്‌റ്റേഷനില്‍ നിന്നും വിളിയെത്തിയതെന്ന് സുനില്‍കുമാര്‍ പറയുന്നു.

Exit mobile version