വീണ്ടും തിളങ്ങി കേരളം; കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ക്ക് ഐക്യരാഷ്ട്ര സഭയുടെ ആദരം

തിരുവനന്തപുരം: വീണ്ടും തലയുയര്‍ത്തി കേരളം. കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ക്ക് ഐക്യരാഷ്ട്ര സഭയുടെ ആദരം. ലോക നേതാക്കള്‍ക്കൊപ്പം ഐക്യരാഷ്ട്ര സഭയുടെ വെബിനാറില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ പങ്കെടുക്കും. ന്യൂയോര്‍ക്ക് ഗവര്‍ണര്‍, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍, യുഎന്‍ സെക്രട്ടറി ജനറല്‍ എന്നിവര്‍ക്കൊപ്പമാണ് കെകെ ശൈലജ വെബിനാറില്‍ പങ്കെടുക്കുക.

ലോക പൊതുപ്രവര്‍ത്തക ദിനമായ ഇന്നാണ് കോവിഡ് പ്രതിരോധത്തില്‍ മുന്നണിപ്പോരാളികളായവരെ ഐക്യരാഷ്ട്ര സഭ ആദരിക്കുന്നത്. ഇന്ത്യന്‍ സമയം ആറരയ്ക്കാണ് വെബിനാര്‍. യുഎന്‍ സാമ്പത്തിക – സാമൂഹ്യകാര്യ വിഭാഗമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

കൊവിഡ് പ്രതിരോധത്തില്‍ മാതൃകാപരമായ പ്രതിരോധ രീതിയും ലോകം തന്നെ ചര്‍ച്ചയ്‌ക്കെടുക്കുകയും ഇതിനു പുറമെ, അഭിനന്ദനങ്ങള്‍ എത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യമന്ത്രിയ്ക്ക് ഐക്യരാഷ്ട്ര സഭയുടെ കൂടി ആദരം ലഭിക്കുന്നത്. നിരവധി മാധ്യമങ്ങളാണ് കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ആരോഗ്യമന്ത്രി കെ കെ ശൈലജയെയും പ്രശംസിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചത്.

ബിബിസി ചാനലില്‍ തത്സമയ പരിപാടിയില്‍ ആരോഗ്യമന്ത്രി അതിഥിയായി എത്തുകയും ചെയ്തിരുന്നു. ഇതും കേരളത്തിന്റെ നേട്ടങ്ങളില്‍ ഒന്ന് തന്നെയാണ്. കേരളത്തിന്റെ കൊവിഡ് പ്രവര്‍ത്തനങ്ങള്‍ മന്ത്രി തത്സമയം വിശദീകരിച്ചതും വലിയ ചര്‍ച്ചയായിരുന്നു. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും വിഡിയോകളും ചര്‍ച്ചയായ പരിപാടിയില്‍ ആര്‍ദ്രം പദ്ധതിയെ കുറിച്ചും പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുറിച്ചും മന്ത്രി വിശദീകരിച്ചു. ബിബിസി വേള്‍ഡ് ന്യൂസ് വിഭാഗത്തിലാണ് കൊവിഡ് പ്രതിരോധത്തിലെ കേരള മോഡല്‍ ചര്‍ച്ചയായത്. മാനസികമായി തളര്‍ന്ന് നില്‍ക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ചെറിയ വാക്കുകളിലൂടെ വലിയ ആത്മവിശ്വാസം നല്‍കുവാനും മന്ത്രിയെന്ന പദം മറന്ന് കൂടെ നിന്ന വ്യക്തി കൂടിയാണ് കെകെ ശൈലജ ടീച്ചര്‍.

Exit mobile version