ലോക്ക്ഡൗണില്‍ മൂന്ന് വയസ്സുകാരിയുടെ അടുത്തെത്താന്‍ സഹായം അഭ്യര്‍ഥിച്ചു; സൗജന്യ ഹൃദയശസ്ത്രക്രിയയുള്‍പ്പെടെ എല്ലാ സഹായങ്ങളും ഉറപ്പാക്കി ശൈലജ ടീച്ചര്‍

കൊച്ചി: മൂന്ന് വയസ്സുകാരി ജസ്ലിന്‍ പ്രിന്‍സിന്റെ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ഉത്തര്‍പ്രദേശില്‍ നിന്നും മാതാപിതാക്കളായ ആവണിയും പ്രിന്‍സും എത്തി, ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി മകള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങി. മൂന്ന് വയസ്സുകാരിയുടെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് ദമ്പതികള്‍ക്ക് നാട്ടിലെത്താനുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പാടാക്കിയത് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറുടെ ഇടപെടലിലൂടെയാണ്.

ഒന്‍പത് വര്‍ഷമായി ഉത്തര്‍പ്രദേശിലെ ഗൊരക്പൂരില്‍ കഴിയുകയാണ്
നഴ്‌സിംഗ് ലക്ചററായ ആവണിയും റെയില്‍വേയില്‍ നഴ്‌സായ പ്രിന്‍സും. ഇവര്‍ക്ക് രണ്ട് കുട്ടികളാണ്. ഇളയ മകള്‍ ജസ്ലിന്‍ പ്രിന്‍സിന് ജന്മനാ തന്നെ ഹൃദയത്തിന് സുഷിരം ഉണ്ടായിരുന്നു.

കുട്ടിയുടെ ഒന്നാമത്തെ വയസില്‍ കേരളത്തില്‍ വച്ച് ഒരു ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നു. വീണ്ടും ഒരു ശസ്ത്രക്രിയ കൂടി വേണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. അതനുസരിച്ച് ഒരു സെക്കന്റ് ഒപ്പീനിയന്‍ എടുക്കാനാണ് ലോക്ഡൗണിന് മുമ്പ് ആവണിയും കുടുംബവും നാട്ടിലെത്തിയത്.

കൊച്ചി അമൃത ആശുപത്രിയില്‍ എത്തിയപ്പോള്‍ ശസ്ത്രക്രിയ വേണമെന്ന് അറിയിച്ചു. ഇതറിഞ്ഞതോടെ കുട്ടിയുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി ജോലി രാജിവയ്ക്കാനും എല്‍കെജിയില്‍ പഠിക്കുന്ന മകളുടെ ടിസി വാങ്ങാനും കൂടിയാണ് ആവണിയും പ്രിന്‍സും കൂടി മക്കളെ നാട്ടില്‍ നിര്‍ത്തി വീണ്ടും ഉത്തര്‍പ്രദേശിലേക്ക് പോയത്. അപ്പോഴാണ് ലോക്ഡൗണ്‍ വന്നതും നാട്ടിലെത്താനുള്ള സകല വഴികളും അടഞ്ഞത്.

അതിനിടെ കുട്ടിക്ക് ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായി. തൃശൂരിലുള്ള ആവണിയുടെ അച്ഛനും അമ്മയും കുട്ടിയെ അമൃതയിലെത്തിച്ചു. ഹൃദയത്തിന് പ്രശ്‌നമുള്ളതിനാല്‍ രോഗം മൂര്‍ച്ഛിക്കാന്‍ സാധ്യതയുള്ളതിനാല്‍ എത്രയും വേഗം ഹൃദയ ശസ്ത്രക്രിയ നടത്തണമെന്ന് അറിയിച്ചു.

ഇതോടെ ആവണിയും പ്രിന്‍സും വല്ലാത്ത അവസ്ഥയിലായി. ലോക്ഡൗണില്‍ എങ്ങനെ കേരളത്തിലെത്താനാ… വണ്ടി വിളിച്ച് വന്നാല്‍ ഒരു ലക്ഷം രൂപയോളം വേണം. ഗൊരഖ്പൂരിലെ മലയാളി സമാജവുമായി ബന്ധപ്പെട്ടെങ്കിലും യാത്ര നീളുകയായിരുന്നു.

ടിവി ചാനലിലെ പരിപാടിയ്ക്കിടെ ആവണി ആരോഗ്യമന്ത്രിയെ വിളിച്ച് തങ്ങളുടെ നിസ്സഹായാവസ്ഥ അറിയിച്ചു. പേടിക്കേണ്ടെന്നും ഓപ്പറേഷന്‍ ഭംഗിയായി നടക്കുമെന്നും മന്ത്രി അവരെ പറഞ്ഞ് ആശ്വസിപ്പിച്ചു. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ഇടപെടലുകളുമുണ്ടായി. പരിപാടി കഴിഞ്ഞ ശേഷം മന്ത്രി ആവണിയെ നേരിട്ട് വിളിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകയാണെന്നറിഞ്ഞ മന്ത്രി കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതി വഴി ചെയ്തുകൊടുക്കാമെന്ന് ഉറപ്പ് നല്‍കി.

യാത്രയ്ക്ക് ആവശ്യമായ സഹായങ്ങള്‍ ഫാത്തിമ നഴ്‌സിംഗ് സ്‌കൂള്‍ ഡയറക്ടര്‍ ഫാ. സാബു ചെയ്ത് കൊടുക്കുകയും ട്രെയിന്‍ മുഖേന മേയ് 15-ന് കേരളത്തിലെത്തുകയും ചെയ്തു. റെയില്‍വേ സ്റ്റേഷന്‍ മുതല്‍ അമൃതവരെയുള്ള യാത്രാ സൗകര്യം ആരോഗ്യ വകുപ്പ് ഒരുക്കിയിരുന്നു. തുടര്‍ന്ന് ആവണിയും പ്രിന്‍സും അമൃതയിലെ ഗസ്റ്റ് ഹൗസില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞു. ഇവര്‍ നാട്ടിലെത്തുന്നതിന് മുമ്പ് ചുരുങ്ങിയ കാലയളവിനുള്ളില്‍ ഹൃദ്യം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിരുന്നു.

ഇതിനിടെ മേയ് 22-ന് ഹൃദ്യം പദ്ധതി വഴി കുഞ്ഞിന് ശസ്ത്രക്രിയ നടത്തി. രണ്ട് ദിവസം കഴിഞ്ഞ് മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തേണ്ടതായി വന്നു. ക്വാറന്റീന്‍ കാലാവധി കഴിഞ്ഞതോടെ അമ്മയും അച്ഛനും കുഞ്ഞിനെ കണ്ടു. ശസ്ത്രക്രിയ കഴിഞ്ഞുള്ള നിരീക്ഷണത്തിന് ശേഷം കഴിഞ്ഞ ദിവസം അവര്‍ കുട്ടിയോടൊപ്പം വീട്ടിലേക്ക് മടങ്ങി. ഇപ്പോള്‍ സുഖമായിരിക്കുന്നു.

Exit mobile version