സച്ചി ശസ്ത്രക്രിയയ്ക്കിടെയും സംസാരിച്ചു; ഹൃദയാഘാതം ഉണ്ടായത് ശസ്ത്രക്രിയയ്ക്കിടെ അല്ല; ആറു മണിക്കൂറിന് ശേഷമായിരുന്നു എല്ലാം: ചികിത്സിച്ച ഡോക്ടർ

തൃശ്ശൂർ: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിദാനന്ദന്റെ മരണത്തിൽ പ്രചരിക്കുന്ന വ്യാജവാർത്തയ്ക്ക് എതിരെ അദ്ദേഹത്തെ ചികിത്സിച്ച ഡോ. പ്രേംകുമാർ. സച്ചിദാനന്ദന് ശസ്ത്രക്രിയക്കിടെയാണ് ഹൃദയാഘാതമുണ്ടായതെന്ന വാർത്ത തെറ്റാണ്. ശസ്ത്രക്രിയ കഴിഞ്ഞ് ആറ് മണിക്കൂറിന് ശേഷമാണ് ഹൃദയാഘാതമുണ്ടായത്. അടിയന്തര ചികിത്സ നൽകിയ ശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്നും ഡോ. പ്രേംകുമാർ പറഞ്ഞു.

ഡോക്ടറുടെ വാക്കുകളിങ്ങനെ: ‘രണ്ട് ശസ്ത്രക്രിയകളുണ്ടായിരുന്നു ഉണ്ടായിരുന്നത്. ആദ്യ ശസ്ത്രക്രിയ സമയത്തായിരുന്നു സച്ചിക്ക് കൂടുതൽ ഭയം. വലത്തെ സൈഡിലെ ഹിപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയ മെയ് 1 നായിരുന്നു. മെയ് നാലിന് ഡിസ്ചാർജായി അദ്ദേഹം വീട്ടിലേക്ക് പോയി. രണ്ടാമത്തെ ശസ്ത്രക്രിയക്കായി ജൂൺ 15 നാണ് ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ടുപോയത്. ശസ്ത്രക്രിയ 6.30 തിന് പൂർത്തിയാക്കി. അതിന് ശേഷം ഭാര്യ ഐസിയുവിൽ കയറി അദ്ദേഹവുമായി സംസാരിച്ചിരുന്നു. സ്‌പൈനൽ അനസ്‌തേഷ്യയിലാണ് ശസ്ത്രക്രിയ നടത്തിയത്. അദ്ദേഹത്തിന്റെ ബോധം കെടുത്തിയിരുന്നില്ല.”

”ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഐസിയുവിലേക്ക് ഷിഫ്റ്റ് ചെയ്ത സമയത്താണ് സച്ചിയുടെ ഭാര്യ ഐസിയുവിനുള്ളിൽ കയറി സംസാരിച്ചത്. ശസ്ത്രക്രിയക്കിടയിൽ അദ്ദേഹം എന്നോടും സംസാരിച്ചിരുന്നു. 11.50 വരെ സ്റ്റാഫുമായും സംസാരിച്ചു. പെട്ടന്നാണ് ഹാർട്ട് നിലച്ച് പോയത്. ഞങ്ങൾ ഉടനെ അടിയന്തര ചികിത്സ നൽകിയ ശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി’. ശസ്ത്രക്രിയക്ക് ഇടയിലാണ് ഇത് സംഭവിച്ചതെന്നരീതിയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തെറ്റാണെന്നും ഡോക്ടർ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

Exit mobile version