തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു, മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ് ലോറിയില്‍ ഇടിച്ച് യുവതി മരിച്ചു

ആലപ്പുഴ: തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരമായി പൊള്ളലേറ്റ യുവതിയുമായി പോയ ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ച് യുവതി മരിച്ചു. കോട്ടയം വെച്ചൂര്‍ അംബികാമാര്‍ക്കറ്റ് പുളിമൂട്ടില്‍ നടരാജന്റെ മകള്‍ അഹല്യാദേവി ആണ് മരിച്ചത്. 32 വയസ്സായിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് അഹല്യയ്ക്ക് പൊള്ളലേറ്റത്. തണ്ണീര്‍മുക്കം വെളിയമ്പ്രയിലെ അമ്മ വീട്ടില്‍ വെച്ച് അഹല്യാദേവി മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളിത്തിയതാണെന്ന് മുഹമ്മ പോലീസ് പറയുന്നു. ഹൈദരാബാദില്‍ നഴ്‌സായ ഭര്‍ത്താവുമായി അകന്നുകഴിയുകയാണ് യുവതി.

ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ സ്ഥിതി വഷളായതിനെത്തുടര്‍ന്ന് രാത്രി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു.

അതിനിടെയാണ് അപകടം സംഭവിച്ചത്. ആംബുലന്‍സ് ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 11.30 ന് ദേശീയപാതയില്‍ അരൂര്‍ ക്ഷേത്രം ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ തല ആംബുലന്‍സിന്റെ ക്യാബിനില്‍ ഇടിച്ചതാണ് അഹല്യാദേവിയുടെ മരണത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.

അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍, അഹല്യയുടെ പിതാവ് നടരാജന്‍, മാതൃസഹോദരന്‍ ദിലീപ്, സഹോദരിഭര്‍ത്താവിന്റെ ജ്യേഷ്ഠന്‍ കിരണ്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറു വയസ്സുള്ള ലിയയാണ് അഹല്യയുടെ മകള്‍.

Exit mobile version