പെരിയാറില്‍ രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി

കോതമംഗലം: പെരിയാറില്‍ ഒഴുക്കില്‍പെട്ടു കാണാതായ ഒരു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. കോതമംഗലം കുത്തുകുഴി കളരിയ്ക്കല്‍ മാത്യുവിന്റെ മകന്‍ ബേസിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ധരും, നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് കോട്ടപ്പടി മാര്‍ ഏല്യാസ് കോളജിലെ ബി.ബി.എ വിദ്യാര്‍ത്ഥികളായ കോടനാട് ആലാട്ടുചിറ മീമ്പാറ പമ്പളമാലി നോബിയുടെ മകന്‍ വൈശാഖ് (20) കോതമംഗലം കുത്തുകുഴി കളരിയ്ക്കല്‍ മാത്യുവിന്റെ മകന്‍ ബേസില്‍ (20) എന്നിവരെ ഒഴുക്കില്‍പ്പെട്ട് കാണാതായത്.

പെരിയാര്‍ തീരത്ത് കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ വെളളത്തില്‍ പോയ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ആലാട്ടുചിറ നെടുമ്പാറ ചിറയ്ക്ക് സമീപം പെരിയാറിലാണ് വിദ്യാര്‍ത്ഥികളെ കാണാതായത്. പത്തോളം പേര്‍ ചേര്‍ന്നാണ് ഇവിടെ പന്തുകളിച്ചുകൊണ്ടിരുന്നത്.

കാണാതായ വൈശാഖിന് വേണ്ടി നടത്തിയ തെരച്ചില്‍ വൈകിട്ട് 7.30 ന് തെരച്ചില്‍ അവസാനിപ്പിച്ചു. നാളെ വീണ്ടും തെരച്ചില്‍ ആരംഭിക്കും. പെരിയാറില്‍ വെള്ളംം കലങ്ങിയൊഴുകുന്നത് തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

Exit mobile version