പെരിയാർ ഇല്ലായിരുന്നെങ്കിൽ രജനികാന്തിന്റെ മകൾ സൗന്ദര്യയ്ക്ക് വീണ്ടും വിവാഹം കഴിക്കാൻ സാധിക്കുമായിരുന്നില്ല; വിമർശനവുമായി തമിഴ്‌നാട് മന്ത്രി

ചെന്നൈ: സാമൂഹ്യ പരിഷ്‌കർത്താവായ പെരിയാർ ഉണ്ടായിരുന്നതുകൊണ്ടാണ് രജനികാന്തിന്റെ മകൾ സൗന്ദര്യയ്ക്ക് വീണ്ടും വിവാഹം കഴിക്കാൻ സാധിച്ചതെന്ന വിമർശനവുമായി എഐഎഡിഎംകെ മന്ത്രി സെല്ലൂർ കെ രാജു. സമൂഹത്തിലെ വിവേചനങ്ങൾക്കെതിരേ പോരാടിയ മഹാനായ വ്യക്തിയാണ് പെരിയാർ. എങ്ങനെയാണ് രജനികാന്തിന്റെ മകൾക്ക് വീണ്ടും വിവാഹം കഴിക്കാനായത്? അത് പെരിയാറിന്റെ പ്രവർത്തനങ്ങളുടെ ഫലമാണ്. അതുകൊണ്ട് അദ്ദേഹത്തെ മോശമാക്കി സംസാരിക്കുന്നത് ശരിയല്ലെന്നായിരുന്നു സെല്ലൂർ രാജുവിന്റെ പരാമർശം.

അതേസമയം പെരിയാറിനെതിരെ നടൻ രജനികാന്ത് എന്തെങ്കിലും മോശമായ പരാമർശം നടത്തിയെന്നുവെച്ച് അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവരെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് ശരിയായില്ലെന്നാണ് സെല്ലൂർ കെ രാജുവിനെതിരെ ഉയരുന്ന ശക്തമായ വിമർശനം.

നേരത്തെ, തമിഴ് മാസിക തുഗ്ലക്കിന്റെ വാർഷിക ആഘോഷത്തിനിടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ വേദിയിലിരുത്തിയായിരുന്നു രജനികാന്ത് പെരിയാറെക്കുറിച്ച് വിവാദപരാമർശം നടത്തിയത്. 71-ൽ പെരിയാർ നടത്തിയ സമരത്തിൽ സീതയുടെയും രാമന്റെയും നഗ്നചിത്രങ്ങൾ ഉപയോഗിച്ചെന്നായിരുന്നു ആരോപണം. ഇതിനെതിരെ പ്രതിഷേധവുമായി ദ്രാവിഡ പാർട്ടി പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, പരാമർശം പിൻവലിക്കാനോ മാപ്പ് പറയാനോ തയ്യാറല്ലെന്ന് രജനികാന്ത് വ്യക്തമാക്കി. താൻ പറഞ്ഞത് വാസ്തവമാണ്. അതിൽ മാപ്പ് പറയേണ്ട കാര്യമില്ലെന്നായിരുന്നു രജനികാന്തിന്റെ പ്രതികരണം.

Exit mobile version