പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ കേരളത്തിന് സംസാരിക്കാന്‍ അവസരമില്ല; മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന് സൂചന

ന്യൂഡല്‍ഹി: കൊവിഡ് സ്ഥിതിഗതികള്‍ അലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കേരളത്തിന് സംസാരിക്കാന്‍ അവസരമില്ല. ഇന്നലെ രാത്രിയാണ് ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫിസ് സംസ്ഥാനത്തെ അറിയിച്ചത്. ഇതേതുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചു.

ഇന്നു വൈകിട്ട് മൂന്നിനാണ് സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. രണ്ട് ഘട്ടമായിട്ടാണ് കൂടിക്കാഴ്ച. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും 21 മുഖ്യമന്ത്രിമാരുമായിട്ട് ഇന്നും, നാളെ 15 മുഖ്യമന്ത്രിമാരുമായും ചര്‍ച്ച നടത്തും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

എന്നാല്‍ ഏഴ് സംസ്ഥാനങ്ങള്‍ക്കാണ് ഇന്ന് പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ അവസരം നല്‍കിയിരിക്കുന്നതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. പഞ്ചാബ്, ത്രിപുര, ഗോവ, അരുണാചല്‍ പ്രദേശ്, ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് തുടങ്ങിയവയ്ക്കാണ് ഇന്ന് പ്രധാനമന്ത്രിയുമായി സംസാരിക്കുനുള്ള അവസരം.

മഹാരാഷ്ട്ര, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ബിഹാര്‍, തെലങ്കാന, കര്‍ണാടക എന്നിവയ്ക്ക് നാളെയും അവസരം നല്‍കും. അതേസമയം, എല്ലാ സംസ്ഥാനങ്ങള്‍ക്കും അവസരം നല്‍കാത്തതിനെതിരെ സിപിഎം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.

Exit mobile version