മധുപാലിന്റെ അടഞ്ഞുകിടന്ന വീടിന് 5714 രൂപയുടെ വൈദ്യുതി ബില്‍, പരാതി നല്‍കിയതോടെ 300 രൂപയായി കുറച്ചു; യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് വിശദീകരിച്ച് മധുപാലും കെഎസ്ഇബിയും

കോഴിക്കോട്: തന്റെ അടഞ്ഞുകിടന്ന വീടിന് 5714 രൂപയുടെ വൈദ്യുതി ബില്‍ ഈടാക്കിയതിനെതിരെ നടനും സംവിധായകനുമായ മധുപാല്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ മധുപാല്‍ കെഎസ്ഇബിക്ക് പരാതി നല്കുകയും ചെയ്തു. ഇതിന് പിന്നാലെ വൈദ്യുതി ബില്‍ 300 രൂപയായി കുറച്ചു.

സംഭവം ചര്‍ച്ചാവിഷയമായി മാറിയിരുന്നു. ഇതിന് പിന്നാലെ 5714 രൂപയുടെ വൈദ്യുതി ബില്‍ എങ്ങനെ 300 രൂപയിലേക്കെത്തിയെന്ന് വിശദീകരിക്കുകയാണ് മധുപാലും കെ.എസ്.ഇ.ബിയും. നേരത്തെ അവര്‍ റീഡിങ് എടുക്കാതെ മുന്‍ മാസങ്ങളിലെ ശരാശരി കണക്കാക്കിയപ്പോഴാണ് ഇത്തരത്തില്‍ വര്‍ധിച്ച ബില്‍ വന്നത്. യഥാര്‍ഥ റീഡിങ് എടുത്തപ്പോള്‍ ബില്‍തുക 300 രൂപയായി കുറഞ്ഞെന്നും മധുപാല്‍ പറയുന്നു.

കെഎസ്ഇബിയില്‍ വിളിച്ച് താന്‍ പരാതിപ്പെട്ടപ്പോള്‍ തന്നെ അവര്‍ വീട്ടിലെത്തുകയും റീഡിംഗ് എടുക്കുകയും ചെയ്തു. കാര്യങ്ങളെല്ലാം തന്നെ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ കെഎസ്ഇബിയും വിശദീകരണം നല്‍കിയിട്ടുണ്ട്.

1. 04/04/20 ന് ലോക്ക്ഡൗണിനെ തുടര്‍ന്ന് ഫെബ്രുവരി, മാര്‍ച്ച് മാസത്തെ റീഡിംഗ് എടുക്കാന്‍ സാധിച്ചില്ല. സപ്ലെകോഡ് 2014 റെഗുലേഷന്‍ 124 പ്രകാരം അദ്ദേഹത്തിന്റെ തൊട്ടു മുമ്പുള്ള 3 ബില്ലിംഗ് സൈക്കിളിലെ ശരാശരിയായ 484 യൂണിറ്റിന് ബില്ല് ചെയ്യുന്നു.
2. തുടര്‍ന്ന് 04/06/20 നാണ് ഏപ്രില്‍, മെയ് മാസത്തെ ഉപഭോഗത്തിന്റെ റീഡിംഗ് എടുക്കാന്‍ ചെന്നെങ്കിലും ഗേറ്റ് അടഞ്ഞ് കിടന്നതിനാല്‍ റീഡിംഗ് എടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് സപ്ലെകോഡ് 2014 റെഗുലേഷന്‍ 124 പ്രകാരം തൊട്ടു മുമ്പുള്ള 3 ബില്ലിംഗ് സൈക്കിളിലെ ശരാശരിയായ 484 യൂണിറ്റിന് തന്നെ വീണ്ടും ബില്ല് ചെയ്യുന്നു.
3. തൊട്ടുമുന്‍പുള്ള രണ്ട് ബില്ലുകളും ചേര്‍ന്ന തുകയായ 5714 രൂപ ബില്ലായ് ലഭിച്ച മധുപാല്‍ കെ.എസ്.ഇ.ബി ചെയര്‍മാന്‍ പങ്കെടുത്ത 14/06/20 ന്റെ ചര്‍ച്ചയില്‍ വീട് അടഞ്ഞ് കിടക്കുകയായിരുന്നു എന്ന വിഷയം പറയുകയും ചെയ്തു.
4. 15/06/20 ന് ചെയര്‍മാന്റെ നിര്‍ദേശ പ്രകാരം സെക്ഷന്‍ ഓഫീസിലെ ജീവനക്കാര്‍ മധുപാലിന്റെ വീട്ടില്‍ ചെല്ലുകയും , (ഈ സമയത്ത് വീടിന്റെ അറ്റകുറ്റപണി നടന്നിരുന്നതിനാല്‍ ) ഗേറ്റിനകത്ത് കയറാന്‍ സാധിക്കുകയും തുടര്‍ന്ന് യഥാര്‍ത്ഥ റീഡിംഗ് എടുക്കുകയും ചെയ്തു.
5. ഈ റീഡിംഗ് പ്രകാരം ബില്ല് റീവൈസ് ചെയ്തതിനാലാണ് ബില്ല് കുറഞ്ഞ് 300 രൂപ വന്നത്.

എന്നാണ് കെഎസ്ഇബി നല്‍കുന്ന വിശദീകരണം. ഇതിന് പിന്നാലെ സാധാരണ ഉപഭോക്താക്കള്‍ക്ക് ഇതെല്ലാം സാധിക്കുമോ എന്ന ചോദ്യങ്ങളും ഉയര്‍ന്നു. സാധിക്കും എന്നായിരുന്നു കെ.എസ്.ഇ.ബിയുടെ മറുപടി. ഡോര്‍ ലോക്ക് പ്രകാരം ചെയ്ത ശരാശരിയേക്കാള്‍ കുറവാണ് ഉപഭോഗമെങ്കില്‍ സെക്ഷന്‍ ഓഫീസില്‍ അറിയിച്ച് യഥാര്‍ത്ഥ റീഡിംഗ് എടുത്ത് ബില്‍ ചെയ്യാന്‍ ആവശ്യപ്പെടാന്‍ ഏതൊരു ഉപഭോക്താവിനും അവകാശമുണ്ട്.

ആള്‍ത്താമസമില്ലാത്ത വീട്ടില്‍ / കടയില്‍ ശരാശരി ഉപഭോഗം കണക്കാക്കി ബില്ല് ലഭിച്ച ഉപഭോക്താക്കള്‍ക്ക് മീറ്റര്‍ റീഡിംഗ് എടുത്തു കൊടുത്താല്‍ / റീഡിംഗ് എടുക്കാന്‍ അവസരം ലഭിച്ചാല്‍ യഥാര്‍ത്ഥ ഉപഭോഗം കണക്കാക്കി ബില്ല് നല്കുന്നതാണ്. ഇത് സ്‌പോട്ട് ബില്ലിംഗ് ആരംഭിച്ചതിനു ശേഷം, കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി തങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്ന കാര്യമാണെന്നും കെ.എസ്.ഇ.ബി.വിശദീകരിക്കുന്നു.

Exit mobile version