ഒന്ന് കെട്ടിപ്പിടിക്കാന്‍ സാന്ത്വനിപ്പിക്കാന്‍ ഒരാള്‍ ഉണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ സുശാന്ത് അങ്ങനെ ചെയ്യില്ലായിരുന്നു, ജീവനേക്കാള്‍ സ്‌നേഹിച്ച സിനിമ പുറത്തിറങ്ങില്ലെന്ന് തോന്നിയപ്പോള്‍ ഞാനും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു, പക്ഷേ ഇനി ചത്താലും ആത്മഹത്യ ചെയ്യില്ല; ആത്മഹത്യ പഠിപ്പിച്ച പാഠം തുറന്ന് പറഞ്ഞ് യുവ സംവിധായകന്‍ പറയുന്നു

തിരുവനന്തപുരം: ഉറ്റവരെയും സിനിമ ലോകത്തെയും ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ച മരണമായിരുന്നു യുവ നടന്‍ സുശാന്ത് സിങ് രജ്പുതിന്റേത്. കഴിഞ്ഞ ദിവസമാണ് സുശാന്തിനെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം ഇപ്പോഴും വ്യക്തമല്ല.

പ്രമുഖരടക്കം നിരവധി പേരാണ് സുശാന്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സോഷ്യല്‍മീഡിയയിലൂടെയും മറ്റും രംഗത്തെത്തിയത്. . സാന്ത്വനിപ്പിക്കാന്‍ ഒരാള്‍ ഉണ്ടായിരുന്നെങ്കില്‍ സുശാന്ത് സിംഗ് ജീവിതത്തിലേക്ക് തിരികെ എത്തിയേനെയെന്ന് പറയുകയാണ് മലയാള യുവ സംവിധായകന്‍ നിഷാദ് ഹസ്സന്‍.

താനും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്നും നിഷാദ് ഹസ്സന്‍ ഫേസ്ബുക്കിലൂടെ തുറന്ന് പറഞ്ഞു. സ്വന്തം ജീവന്‍ വേണ്ട എന്ന് വെക്കുന്ന ആ നിമിഷത്തില്‍ അയാളുടെ മാനസിക സംഘര്‍ഷം എത്രത്തോളമായിരിക്കുമെന്ന് ചിന്തിക്കാന്‍ പോലും കഴിയില്ല. ഒരിക്കല്‍ ചീറിപ്പാഞ്ഞുവന്ന ലോറിക്ക് മുന്‍പിലേക്ക് ഞാനും എടുത്ത് ചാടിയിട്ടുണ്ടെന്നും വീട്ടുകാരും ഭാര്യയും കുട്ടിയും കൂട്ടുകാരും ഒന്നും ആ നിമിഷം കണ്‍മുന്നില്‍ വന്നില്ലെന്നും നിഷാദ് ഹസ്സന്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ആത്മഹത്യ പഠിപ്പിച്ച പാഠം

സ്വന്തം ജീവന്‍ വേണ്ട എന്ന് വെക്കുന്ന ആ നിമിഷത്തില്‍ അയാളുടെ മാനസിക സംഘര്‍ഷം എത്രത്തോളമായിരിക്കുമെന്ന് ചിന്തിക്കാന്‍ പോലും കഴിയില്ല … ഒരിക്കല്‍ ചീറിപ്പാഞ്ഞുവന്ന ലോറിക്ക് മുന്‍പിലേക്ക് ഞാനും എടുത്ത് ചാടിയിട്ടുണ്ട് … വീട്ടുകാരും ഭാര്യയും കുട്ടിയും കൂട്ടുകാരും ഒന്നും ആ നിമിഷം കണ്‍മുന്നില്‍ വന്നില്ല … ഒരിക്കലും ആത്മഹത്യ ഒന്നിനും ഒരു കാരണമല്ല എന്ന് ചിന്തിക്കുകയും പറയുകയും ചെയ്തിരുന്നിട്ടുപോലും മനസ്സ് മരവിച്ച ആ അവസ്ഥയില്‍ അങ്ങനെ ചെയ്ത് പോയി … മലയാളത്തിലെ ആദ്യത്തെ വേള്‍ഡ് റെക്കോര്‍ഡ് സിംഗിള്‍ ഷോട്ട് മൂവി സംവിധാനം ചെയ്ത് നിര്‍മ്മാതാവുമായുള്ള പ്രശ്‌നത്തില്‍ രണ്ട് വര്‍ഷത്തോളം കോടതിയും കേസുമായി പോരാട്ടം നടത്തി റിലീസിന്റെ അടുത്ത ദിവസത്തില്‍ വീണ്ടും തീയേറ്റര്‍ സംഘടനയില്‍ നിന്ന് സ്റ്റേ ലഭിച്ചപ്പോള്‍ ആകെ തകര്‍ന്ന് പോയി… എന്നെ വിശ്വസിച്ച് എനിക്കൊപ്പം നിന്നവരെ കുറിച്ച് ഞാന്‍ ജീവനേക്കാള്‍ സ്‌നേഹിച്ച എന്റെ സിനിമയെക്കുറിച്ച് ആലോചിച്ചപ്പോള്‍ അതൊരിക്കലും പുറത്തിറങ്ങില്ലെന്ന് മനസ്സ് പറഞ്ഞപ്പോള്‍ ഞാനങ്ങനെ ചെയ്ത് പോയി. എന്റെ സുഹൃത്തിന്റെ കരങ്ങള്‍ ദൈവ രൂപത്തില്‍ എന്നെ തള്ളി മാറ്റിയപ്പോള്‍ എന്റെ കൂട്ടുകാരെ കെട്ടിപ്പിടിച്ച് ഒന്ന് പൊട്ടിക്കരഞ്ഞപ്പോള്‍ ഞാന്‍ ജീവിതത്തിലേക്ക് തിരിച്ച് വന്നു … വീണ്ടും പോരാടി കുറച്ചെങ്കില്‍ കുറച്ച് തീയ്യേറ്ററില്‍ ആ പടം റിലീസ് ചെയ്തു… മറ്റുള്ളവര്‍ക്കെന്തായിരുന്നു എന്നുള്ളതിലല്ല എനിക്കെന്റെ ജീവനേക്കാള്‍ വലുതായിരുന്നു എന്റെ സിനിമ,,,, ചിലത് നമ്മളെ വലിയ പാഠങ്ങള്‍ പഠിപ്പിക്കും അത്തരത്തിലൊരു പാഠപുസ്തകമായിരുന്നു വിപ്ലവം…. എന്നെ കൂടുതല്‍ കരുത്തനാക്കിയതും , കാത്തിരുന്നാല്‍ പോരാടിയില്‍ നിന്റെ സ്വപ്നങ്ങള്‍ക്ക് ഒരിക്കല്‍ ജീവന്‍ ലഭിക്കുമെന്ന് ആ ആത്മഹത്യ ശ്രമം എന്നെ പഠിപ്പിച്ചു … ചത്താലും ഇനി ആത്മഹത്യ ചെയില്ലെന്ന തീരുമാനം ഞാനന്നെടുത്തു…

ഒന്ന് കെട്ടിപ്പിടിക്കാന്‍ സാന്ത്വനിപ്പിക്കാന്‍ ഒരാള്‍ ഉണ്ടായിരുന്നെങ്കില്‍….. ചിലപ്പോള്‍

RIP സുശാന്ത് സിംഗ് രജ്പുത്.

Exit mobile version