വാടക വീട് കാണിച്ചുതരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, ശേഷം വീട്ടിനുള്ളില്‍ പൂട്ടിയിട്ട് വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു, സ്ത്രീകളുള്‍പ്പെടെ 4 പേര്‍ പിടിയില്‍

കൊച്ചി: വാടക വീട് കാണിച്ചുതരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ 2 സ്ത്രീകളുള്‍പ്പെടെ 4 പേര്‍ പിടിയില്‍. എറണാകുളം ജില്ലയിലാണ് സംഭവം. വസ്തു ഇടപാടുകാരിയായ യുവതിയെയാണ് പ്രതികള്‍ ആക്രമിച്ചത്. പ്രതികള്‍ ഒളിച്ചു താമസിക്കുകയാണെന്നുള്ള വിവരം ലഭിച്ച പൊലീസ് രഹസ്യമായി എത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവത്തില്‍ ചേര്‍ത്തല പാണാവള്ളി പുതുവില്‍നികത്തു വീട്ടില്‍ അശ്വതി (27), തിരുവനന്തപുരം പേട്ടവയലില്‍ വീട്ടില്‍ കണ്ണന്‍ (21), വടുതല അരൂക്കുറ്റി വേലിപ്പറമ്പ് വീട്ടില്‍ ബിലാല്‍ (25), നോര്‍ത്ത് പറവൂര്‍ കാട്ടിക്കളം അന്താരകുളം വീട്ടില്‍ ഇന്ദു (32) എന്നിവരാണു സെന്‍ട്രല്‍ പൊലീസിന്റെ പിടിയിലായത്.

ഈ മാസം 5നാണ് സംഭവം. വസ്തു ഇടപാടുകാരിയായ സ്ത്രീയെ സൗത്ത് റെയില്‍വേ സ്റ്റേഷനടുത്തു മൊണാസ്ട്രി റോഡില്‍ വാടകയ്ക്കു വീടു കാണിക്കാമെന്നറിയിച്ചു പ്രതികള്‍ വിളിച്ചു വരുത്തുകയായിരുന്നു. വൈകിട്ട് 4ന് സ്ഥലത്തെത്തിയ ഇവരെ പ്രതികള്‍ മുറി കാണിക്കാനെന്ന വ്യാജേന വീട്ടിനുള്ളില്‍ വിളിച്ചു കയറ്റി പൂട്ടിയിട്ടു.

തുടര്‍ന്നു ദേഹോപദ്രവം ഏല്പ്പിച്ച ശേഷം ഒന്നര പവന്റെ മാല, അര പവന്റെ കമ്മല്‍, അരപ്പവന്റെ മോതിരം എന്നിവ അഴിച്ചെടുത്തു. പൊലീസില്‍ അറിയിച്ചാല്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിനു പിന്നാലെ പരാതിക്കാരി സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.

Exit mobile version